അരുണ്‍ ജെയ്റ്റ്ലിക്ക് രാജ്യം വിടചൊല്ലുന്നു; സംസ്കാരം വൈകീട്ട് നിഗം ബോധ്ഘട്ടില്‍
ദില്ലി: അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിക്ക് രാജ്യം വിടചൊല്ലുന്നു. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി നേതാക്കാളായ രാം മാധവ്, ശിവരാജ് സിങ് ചൗഹാന്‍, ആന്ധ്രാ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാക്കാളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വസതിയിലെത്തി അരുണ്‍ ജെയ്റ്റ്ലിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ; ബല്‍റാം
വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം 11 മണിയോടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോവും. രണ്ട് മണിവരെയാണ് പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. ഇതിന് ശേഷം വൈകീട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ആഭ്യന്തര മന്ത്രി ഉള്‍പ്പടേയുള്ള,കേന്ദ്ര മന്ത്രിമാർ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചക്ക് 12: 07 നായിരുന്നു അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചത്. 66 വയസായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഈ മാസം ഒമ്പതിന് എയിംസിലെത്തിച്ച അദ്ദേഹത്തെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു.
പിണറായി വയോധികയോട് അപമര്യാദയായി പെരുമാറിയോ; സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പറയാനുള്ളത് ഇങ്ങനെ
ഏറെ നാളായി അനാരോഗ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം മോദി മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലി നേതാക്കള്‍ക്ക് കത്ത് നല്‍കുകയായിരുന്നു.