ലൈംഗികാരോപണം ഉന്നയിച്ച് രാജിവെച്ച വനിതാ ജഡ്ജിയെ പുനർനിയമിച്ചേക്കും, നിർദ്ദേശവുമായി സുപ്രീം കോടതി
ദില്ലി: മധ്യപ്രദശിൽ ഹൈക്കോടതി ജഡ്ജിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ശേഷം രാജിവെച്ച ജില്ലാ ജഡ്ജിയെ പുനർനിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. ജുഡീഷ്യൽ സർവീസിലേക്ക് പുനർ നിയമിക്കണമെന്നാവശ്യപ്പെട്ട് വനിതാ ജഡ്ജി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വനിതാ ജഡ്ജിയെ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റി നിയമിക്കാമെന്ന നിർദ്ദേശവും കോടതി മുന്നോട്ട് വെച്ചു.
ജുഡീഷ്യൽ സർവീസിൽ തന്നെ പുനർനിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനോട് മുൻ അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു.

മുൻപ് ജോലി ചെയ്ത സ്ഥലത്ത് നിരവധി പ്രശ്നങ്ങളുണ്ടെന്നും ഉത്തരേന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്ത് പുനർനിയമനം നൽകണമെന്നും വനിതാ ജഡ്ജിക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജെയ്സിംഗ് ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥനായിരുന്ന ജസ്റ്റിസ് എസ് എ ഗംഗലെ തന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ ഐറ്റം ഡാൻസ് കളിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോടതി രജിസ്ട്രാർ മുഖേന തനിക്ക് സന്ദേശം കൈമാറിയെന്നായിരുന്നു വനിതാ ജഡ്ജിയുടെ പരാതി. 2014ലാണ് സംഭവം നടക്കുന്നത്.
പരാതി ഉന്നയിച്ചതിന് പിന്നാലെ വനിതാ ജഡ്ജിയെ ഗ്വാളിയാറിൽ നിന്നും സിദ്ധിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. 2014 ജൂലൈയിൽ ഇവർ സർവീസിൽ നിന്നും രാജി വയ്ക്കുകയും ചെയ്തു. ലൈംഗിക പീഡന ആരോപണങ്ങൾ രാജ്യസഭ രൂപീകരിച്ച പാനൽ തള്ളി ആറ് മാസത്തിന് ശേഷമാണ് സുപ്രീം കോടതിയിൽ പുനർനിയമനം ആവശ്യപ്പെട്ട് വനിതാ ജഡ്ജി ഹർജി സമർപ്പിച്ചത്.
ആരോപണ വിധേയനായ ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന രാജ്യസഭാംഗങ്ങളുടെ ആവശ്യത്തെ തുടർന്നായിരുന്നു അന്വേഷണത്തിനായി പാനൽ രൂപീകരിച്ചത്. പ്സസ് ടു വിദ്യാർത്ഥിനിയായിരുന്ന മകളുടെ പഠനത്തെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് തനിക്ക് രാജിവയ്ക്കേണ്ടി വന്നതെന്ന് വനിതാ ജഡ്ജി കോടതിയിൽ പറഞ്ഞു. എന്നാൽ സ്ഥലംമാറ്റം നിയമവിരുദ്ധമായിരുന്നുവെന്ന് അന്വേഷണ പാനൽ കണ്ടെത്തിയിട്ടില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ വാദിച്ചു. മാർച്ച് 16ന് കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications