മുംബൈ ആക്രമണം നടത്തിയത് പാക് സംഘം തന്നെ; പാകിസ്താന്‍ നേതാവിന്റെ കുറ്റസമ്മതം
പാകിസ്താന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുര്‍റാനിയാണ് ഇക്കാര്യം സമ്മതിച്ചത്.
ദില്ലി: 2008ല്‍ 162 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ളവര്‍ തന്നെ. പാകിസ്താന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുര്‍റാനിയാണ് ഇക്കാര്യം സമ്മതിച്ചത്. പാകിസ്താനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം സമ്മതിക്കുന്നത് ആദ്യമായിട്ടാണ്.
പാകിസ്താനില്‍ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെങ്കിലും പാക് സര്‍ക്കാരിന് ഇതില്‍ ബന്ധമില്ലെന്നും ദുര്‍റാനി പറഞ്ഞു. ദില്ലിയില്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് സംഘടിപ്പിച്ച ഭീകരതക്കെതിരായ നടപടി എന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളാണ് മുംബൈയില്‍ ആക്രമണം നടത്തിയത്. അതിത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യക്ഷ ഉദാഹരണമാണിത്. ഇത്തരം ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും ദുര്‍റാനി പറഞ്ഞു.

ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനെതിരേയും അദ്ദേഹം സംസാരിച്ചു. ഒരു ഉപയോഗവുമില്ലാത്ത വ്യക്തിയാണ് ഹാഫിസ് സഈദെന്നും പാക് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും മുന്‍ വിദേശകാര്യ ഉപദേഷ്ടാവ് പറഞ്ഞു.

മുംബൈ ആക്രമണ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഇന്ത്യ ഈ മാസം ആദ്യത്തില്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഹാഫിസ് സഈദ് ഇപ്പോള്‍ ലാഹോറില്‍ വീട്ടുതടങ്കലിലാണ്. അദ്ദേഹത്തെ ഭീകരവിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ വേഗത്തിലാക്കുന്നതിന് ഇന്ത്യയിലുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് പാകിസ്താന്‍ പറയുന്നത്. ഇതിനായി 24 ഇന്ത്യന്‍ സാക്ഷികളെ പാകിസ്താനിലേക്ക് അയക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുംബൈ ആക്രമണകേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി 30നാണ് ഹാഫിസ് സഈദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയത്. 2008 നവംബറില്‍ മുംബൈ ആക്രമണമുണ്ടായപ്പോഴും ഇയാളെ പാക് പോലിസ് വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ 2009ല്‍ കോടതി ഇടപെട്ട് മോചിതനാക്കി. ഈ സാഹചര്യം വീണ്ടും ഉണ്ടാവുമെന്നാണ് ഇന്ത്യ ഭയപ്പെടുന്നത്.












Click it and Unblock the Notifications