സ്ത്രീകളുടെ പള്ളി പ്രവേശനത്തെ ഇസ്ലാം വിലക്കുന്നില്ലെന്ന്: മുസ്ലിം വ്യക്തിനിയമ ബോർഡ്, സത്യവാങ്മൂലം..
ദില്ലി: മുസ്ലിം പള്ളികളിലെ സ്ത്രീ പ്രേവശനത്തെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. അതേ സമയം സ്ത്രീകൾ പള്ളികളിലെത്തി പ്രാർത്ഥിക്കണമെന്നോ വെള്ളിയാഴ്ചത്തെ പ്രാർത്ഥനകളിൽ പങ്കെടുക്കണമെന്നോ ഇസ്ലാം മതത്തിൽ നിഷ്കർഷിക്കുന്നില്ലെന്നും ബോർഡ് ചൂണ്ടിക്കാണിച്ചു. സ്ത്രീകൾ എല്ലാ മുസ്ലിം പള്ളികളിലും ആരാധന നടത്താൻ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് ബോർഡ് പറയുന്നത്. പൂനെയിൽ നിന്നുള്ള ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
രാജ്യദ്രോഹക്കേസ്: ഷർജീൽ ഇബ്രാഹിം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ബീഹാറിൽ നിന്ന്!!
പള്ളികൾ സ്വകാര്യ സ്ഥാപനങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച ബോർഡ് അവിടത്തെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് പള്ളികളിലെ ഭരണസമിതിയാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. പള്ളികൾക്ക് മേൽക്ക് ബോർഡിന് അധികാരങ്ങൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ച ബോർഡ് വിദഗ്ധ സമിതി എന്ന നിലയിൽ അഭിപ്രായം പറയാൻ മാത്രമേ കഴിയൂ എന്നും വ്യക്തമാക്കി.
സ്ത്രീപ്രവേശനം വിലക്കിക്കൊണ്ടുള്ള ഫത് വകൾ അവഗണിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം വ്യക്തിനിയമ ബോർഡ് ഇസ്ലാമിക മതഗ്രന്ഥങ്ങൾ സ്ത്രീകളുടെ പള്ളിപ്രവേശനത്തെ എതിർക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു. സ്ത്രീകൾക്ക് മുസ്ലിം പള്ളികളിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നത് മൌലികാവകാശം ലംഘിക്കുന്ന നടപടിയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് യാസ്മീർ അഹമ്മദ് പീർസാദ, സുബേർ അഹമ്മദ് പീർസാദ എന്നിവർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ കോടതി സർക്കാരിനോടും മത സ്ഥാപനങ്ങളോടും നിർദേശിക്കണെമന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദമ്പതികൾ അപേക്ഷിച്ചിരുന്നു.
വിവിധ ആരാധനാകേന്ദ്രങ്ങളിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവേചനം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രസ്തുത ബെഞ്ച് പരിഗണിക്കുന്നത്.