മോദി ആധുനിക കാലത്തെ ഔറംഗസേബെന്ന് കോൺഗ്രസ് നേതാവ്, വാരണാസിയിൽ ക്ഷേത്രങ്ങൾ തകർത്തു
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി ആധുനിക കാലത്തെ ഔറംഗസേബെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന പൊതുയോഗത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ സഞ്ജയ് നിരുപം ആഞ്ഞടിച്ചത്.
മോദി അധികാരത്തിലെത്തിയ ശേഷം വാരണാസിയിൽ നൂറ് കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന് സഞ്ജയ് നിരുപം ആരോപിച്ചു. വാരണാസിയിൽ വന്നതിനു ശേഷം നൂറു കണക്കിന് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായി താൻ കണ്ടു. ക്ഷേത്ര ദർശനം നടത്തുന്നതിനായി 550 രൂപ ഫീസ് ഈടാക്കി തുടങ്ങി. നരേന്ദ്ര മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്നാണ് തനിക്ക് തോന്നുന്നത്.

ഔറംഗസേബിന്റെ ക്രൂരമായ ഭരണ കാലഘട്ടത്തിൽ പോലും ബനാറസിലെ ക്ഷേത്രങ്ങൾ സംരക്ഷിച്ച ക്ഷേത്രങ്ങൾ നശിപ്പിക്കാൻ നരേന്ദ്ര മോദിക്കായി എന്ന് സഞ്ജയ് നിരുപം കുറ്റപ്പെടുത്തി. ഭഗവാനെ സന്ദർശിക്കുന്നതിന് പോലും ജനങ്ങളുടെ മേൽ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്.
ഹിന്ദു ആചാരങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച് വാതോരാതെ സംസാരിക്കുകയും മറുവശത്ത് ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്യുന്നത് എന്തൊരു വിരോധാഭാസമാണെന്ന് സഞ്ജയ് നിരുപം ചൂണ്ടിക്കാട്ടി. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് സഞ്ജയ് നിരുപം.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പ്രചാരണം നടത്താൻ ധൈര്യമുണ്ടോയെന്ന പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേഠിയിൽ രണ്ടര ലക്ഷത്തിലധികം വോട്ടുകൾക്ക് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയോട് പരാജയപ്പെടുമെന്നും സഞ്ജയ് നിരുപം അവകാശപ്പെട്ടു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications