പ്രധാനമന്ത്രിയുടെ പ്രഖ്യാപനം: സ്വാഗതം ചെയ്ത് ബികെയു,വീട്ടിലേക്ക് മടങ്ങുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാനമായ തീരുമാനത്തെ സ്വാഗതം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കര്‍ഷകര്‍ സ്വാദം ചെയ്യുകയാണെന്നാണ് ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു) ഉഗ്രഹൻ വിഭാഗം നേതാവ് ജോഗീന്ദര്‍ സിങ് പ്രഖ്യാപിച്ചത്. ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ, വരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് മോദി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ജോഗീന്ദര്‍ സിങിന്റെ പ്രതികരണം
ഗുർപുരാബ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നല്ല നീക്കമാണിതെന്നും ഇനിയുള്ള കാര്യങ്ങള്‍ കിസാന്‍ യൂണിയന്‍ സംയുക്തമായി കൂടിച്ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരവേദിയില്‍ വിജയാഹ്ളാദ സൂചനയായി കര്‍ഷകര്‍ മധുരം പങ്കിട്ടു. പ്രതിഷേധിക്കുന്ന കർഷകരോട് അവരുടെ വീടുകളിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, എന്നാല്‍ ഇക്കാര്യത്തിലുള്‍പ്പടേയുള്ള തീരുമാനം കര്‍ഷക സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം മാത്രം തീരുമാനിക്കുവെന്നും അദ്ദേഹം പറഞ്ഞു.
സമര രംഗത്തുള്ള കര്‍ഷക യൂണിയനുകളില്‍ ഏറ്റവും വലുതാണ് ബികെയു (ഉഗ്രഹൻ). ദില്ലി-പഞ്ചാബ് അതിര്‍ത്തിയായ ടിക്രിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പഞ്ചാബിലെ കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള കര്‍ഷക സംഘടന കൂടിയാണ് ബി കെ യു (ഉഗ്രഹൻ). സമര രംഗത്തേക്ക് കര്‍ഷകരെ എത്തിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ സംഘടനയായിരുന്നു.
അതേസമയം, ഇത് ചരിത്ര വിജയമാണെന്നും, കര്‍ഷകരുടെ വിജയവുമാണെന്നായിരുന്നു അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.
ഒരു വര്‍ഷം നീണ്ട് നിന്ന് സമര പോരാട്ടത്തിനൊടുവിലാണ് കര്‍ഷകര്‍ക്ക് വിജയം നേടിയെടുക്കാന്‍ സാധിച്ചത്. രാജ്യന്തര തലത്തില്‍ തന്നെ കര്‍ഷകസമരം ചര്‍ച്ചയായപ്പോഴും നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവില്ലെന്ന ഉറച്ച നിലപാടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്ക് ക്ഷേമം ഉറപ്പാക്കുന്നതാണ്, ഇതിലൂടെ കാര്‍ഷിക രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചുകൊണ്ടിരുന്നത്.
സമര രംഗത്തുള്ളവര്‍ക്ക് നേരെ നിരന്തരം അപവാദ പ്രചരണങ്ങളും ബി ജെ പി-സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. സമരത്തിന് പിന്നീല്‍ അകാലി-ഇടത് തീവ്രവാദികളാണ്, സമരങ്ങള്‍ക്ക് വിദേശത്ത് നിന്നും ഫണ്ടിങ് ലഭിക്കുന്നു, യഥാര്‍ത്ഥ കര്‍ഷകരല്ല, സമരങ്ങള്‍ക്ക് പിന്നില്‍ എന്നതായിരുന്നു ബിജെപി സമരത്തെ നേരിടാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനം. സമരത്തിന് നേരെ പലപ്പോഴും പൊലീസ് അതിക്രമണങ്ങളും ഉണ്ടായി. എന്നാല്‍ ഇതിലൊന്നും വീണുപോവാതെ സമര രംഗത്ത് ഉറച്ച് നിന്ന കര്‍ഷകര്‍ ഒടുവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസ്സിലായി. കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധ്യനം നല്‍കുന്നതെന്നുമായിരുന്നു പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.
Recommended Video
കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതോടെ ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്കും പ്രാതിനിധ്യമുണ്ടാകുന്നതായിരിക്കും ഈ സമിതി.