ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാൻ തമിഴ് സ്റ്റൈലിൽ മോദി; മഹാബലിപുരത്ത് ഉജ്ജ്വല വരവേൽപ്പ്
Recommended Video
ചെന്നൈ: ഇന്ത്യാ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ച്. തമിഴ് സ്റ്റൈലിൽ വെള്ളമുണ്ടും ഷർട്ടും ധരിച്ച് തോളിൽ ഷാളും ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. മഹാബലിപുരത്തെ 3 പൈതൃക സ്മാരകങ്ങൾ പ്രധാനമന്ത്രിയും ഷി ജിൻപിങും സന്ദർശിച്ചു.
രണ്ട് മണിയോടെ ചെന്നൈയിലെത്തിയ ചൈനീസ് പ്രസിഡന്റിന് വൻ വരവേൽപ്പാണ് ലഭിച്ചത്. പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ചൈനീസ് പ്രസിഡന്റിനെ സ്വാഗതം ചെയ്തത്. മഹാബലിപുരത്തെ അർജുന തപസ് സ്മാരകത്തിലാണ് പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ചത്. പഞ്ച രഥാസിലും സന്ദർശനം നടത്തിയ ശേഷം ഷോർ ടെംപിളിൽ പ്രത്യേകമായി ഒരുക്കിയ കലാസന്ധ്യ ഇരു നേതാക്കളും ആസ്വദിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മഹാബലിപുരത്ത് എത്തിയിട്ടുണ്ട്. ചെന്നൈയിൽ എത്തിയ ഷി ജിൻപിങ് മഹാബലിപുരത്തേയ്ക്ക് ഹെലികോപ്റ്ററിന് പകരം റോഡ് മാർഗമാണ് തിരഞ്ഞെടുത്തത്. ചൈനീസ് നേതാക്കളുടെ പ്രത്യേക നയത്തിന്റെ ഭാഗമായാണ്. ചൈനയിൽ നിന്നും കൊണ്ടുവന്ന ഹോങ്കി ലിമോസിൻ കാറിലാണ് അദ്ദേഹം മഹാബലിപുരത്തേയ്ക്ക് എത്തിയത്. മാവോ സേദുങിന്റെ കാലം മുതൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഉപയോഗിച്ച് വരുന്ന ആഡംബര ചൈനീസ് നിർമിത കാറാണ് ഹോങ്കി. ചെങ്കൊടി എന്നാണ് ഹോങ്കിയുടെ അർത്ഥം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഷീ ജിൻ പിങിന് തമിഴ്നാടിന്റെ കരവിരുത് വിളിച്ചോതുന്ന പ്രത്യേക വിളക്കും നൃത്തം ചെയ്യുന്ന സരസ്വതി ദേവിയുടെ തഞ്ചാവൂർ പെയിന്റംഗും സമ്മാനമായി നൽകി. പ്രധാനമനത്രി ചൈനീസ് പ്രസിഡന്റിന് നൽകുന്ന അത്താഴ വിരുന്നിൽ ദക്ഷിണേന്ത്യയിലെ പ്രധാന വിഭവങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഔദ്യോഗിക ചർച്ചകൾ നടക്കുക.












Click it and Unblock the Notifications