തമിഴ്നാട്ടിൽ കൂറ്റൻ തെരഞ്ഞെടുപ്പ് റാലിക്ക് നരേന്ദ്ര മോദി, കർഷകരേയും യുവാക്കളേയും ഉന്നം
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി ഇന്നെത്തും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിക്ക് നല്ല സ്വീകരണമല്ല ലഭിക്കുന്നത്. ആന്ധ്ര പ്രദേശില്‍ നോ എന്‍ട്രി ഫോര്‍ മോദി പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ജനുവരിയില്‍ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ മോദി ഗോ ബാക്ക് വിളികള്‍ ഉയര്‍ന്നിരുന്നു. ഇന്ന് തമിഴ്‌നാട്ടിലേക്കുളള മോദിയുടെ വരവിന് മറ്റൊരു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.

മോദിയുടെ കൂറ്റൻ റാലി
തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആണ് നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കുക. ഫെബ്രുവരി 19ന് മോദി കന്യാകുമാരിയിലും എത്തും. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കന്യാകുമാരി ബിജെപിക്ക് ഏറെ പ്രതീക്ഷയുളള സീറ്റാണ്. മോദിയുടെ വരവില്‍ ഉന്നമിടുന്ന് സംസ്ഥാനത്തെ കര്‍ഷകരേയും യുവാക്കളേയുമാണ്.

ഉന്നം കർഷകരെ
റാലിയിലേക്ക് കര്‍ഷകരെ എത്തിക്കാനുളള പണികള്‍ പാര്‍ട്ടിയുടെ ഐടി വിംഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. കര്‍ഷകര്‍ക്ക് മുന്‍ നിരയില്‍ സീറ്റ് നല്‍കും എന്ന ഉറപ്പുമായി റാലിയിലേക്ക് കര്‍ഷകരെ ക്ഷണിക്കുന്ന മെസ്സേജുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഒപ്പം കേന്ദ്ര പദ്ധതികളെ ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നു.

യുവാക്കളേയും പങ്കെടുപ്പിക്കും
രണ്ടായിരത്തോളം കര്‍ഷകരെങ്കിലും റാലിക്ക് എത്തും എന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. സദസ്സിലെ ആദ്യത്തെ നിര വിഐപികള്‍ക്കും രണ്ടാമത്തെ നിര കര്‍ഷകര്‍ക്കും വനിതാ നേതാക്കള്‍ക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല യുവാക്കളുടെ വലിയ പ്രാതിനിധ്യവും റാലിയില്‍ ഉണ്ടാകും എന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു.

പളനിസ്വാമിയും മോദിക്കൊപ്പം
അണ്ണാ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയും മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിലുണ്ടാകും. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സഖ്യ പ്രഖ്യാപനം
മോദിയുടെ വരവില്‍ സഖ്യസാധ്യതകളെ കുറിച്ചുളള തീരുമാനവും ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിച്ച് മത്സരിച്ചാല്‍ തമിഴ്‌നാട്ടില്‍ ബിജെപിക്ക് സാധ്യതകളൊന്നുമില്ല. എന്നാല്‍ അണ്ണാ ഡിഎംകെയോട് സഹകരിച്ചാല്‍ നേട്ടമുണ്ടാക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. 39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുളളത്.

ഒരുമിച്ച് നിർത്തിയത് ബിജെപി
2014ല്‍ 37 സീറ്റുകളും അണ്ണാ ഡിഎംകെ നേടി. എന്നാല്‍ 2019ല്‍ എത്തുമ്പോള്‍ പഴയ പോലെ കരുത്തരല്ല അണ്ണാ ഡിഎംകെ. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടി സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബലമായിരിക്കുന്നു. പിളര്‍ന്ന പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്തിയത് ബിജെപിയാണ്. മറുവശത്ത് ഡിഎംകെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു.

തനിച്ചാണെങ്കിൽ തിരിച്ചടി
തനിച്ച് മത്സരിക്കുന്നത് അപകടമാണ് എന്ന തിരിച്ചറിവ് പളനിസ്വാമിക്കും കൂട്ടര്‍ക്കുമുണ്ട്. ബിജെപി സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും മറ്റ് ചെറുപാര്‍ട്ടികളുമായി അണ്ണാ ഡിഎംകെ സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. രാംദോസിന്റെ പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, ജികെ വാസന്റെ തമിഴ് മാനില കോണ്‍ഗ്രസ്, പുതിയ തമിഴകം, ഇന്ത്യ ജനനായക കക്ഷി എന്നിവരുമായാണ് സഖ്യനീക്കം.












Click it and Unblock the Notifications