നയന്‍താരയ്ക്കും വിഘ്‌നേഷിനും ഇനി നിര്‍ണായക ദിനങ്ങള്‍; അന്വേഷണം തുടങ്ങി
ചെന്നൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വാർത്ത. വിഘ്നേഷ് ശിവൻ ആയിരുന്നു തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ച കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ ചർച്ച ആവുകയും ചെയ്തു.
ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇക്കാര്യം പറഞ്ഞായിരുന്നു സോഷ്യൽമീഡിയയിലെ ആദ്യ ചർച്ച പിന്നീടാണ് വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയ്ക്ക് കുട്ടികൾ പിറന്നതെന്ന ചർച്ചയിലേക്ക് എത്തിയത്. ഇതോടെ സംഭവത്തിന്റെ ഗതിമാറി.
ഇപ്പോൾ നടി നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.വാടക ഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയാ ആയതെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്.
തോക്കേന്തിയ കൈകളില്‍ ആദ്യം നിയമപുസ്തകം, പിന്നീട് എംഎല്‍എ..ഇന്ന് ഡോക്ടറേറ്റ്; ഇത് സീതാക്ക
ഇക്കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾക്ക് ഇരട്ടകുട്ടികൾ ജനിച്ച വിവരം വിഘ്നേശ് പങ്കിട്ടത്. 'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്ന കുറിപ്പോടെയായിരുന്നു കുഞ്ഞുങ്ങളുടെ കാലുകളുടെ ചിത്രം ഉൾപ്പെടെയുള്ള കുറിപ്പ് വിക്കി പങ്കിട്ടത്.
ഇതിന് പിന്നാലെയാണ് സറോഗസി സംബന്ധിച്ച ചോദ്യം ഉയർന്നുവന്നത്. രാജ്യത്തെ വാടക ഗർഭധാരണം സംബന്ധിചുള്ള നിലവിലെ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം മാത്രമേ വാടക ഗർഭധാരണത്തെ ആശ്രയിക്കാൻ സാധിക്കൂ. നയൻതാര-വിഘ്നേശ് ശിവൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിവാദം ശക്തമായതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനമായത്.
നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ അന്വേഷണം നടത്താൻ തമിഴ്നാട് ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ മറികടന്ന് കൊണ്ടാണോ ഇരുവർക്കം കുഞ്ഞുങ്ങൾ ജനിച്ചതെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുക എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യൻ നേരത്തെ വ്യക്തമാക്കിയിരുന്നു.