കാർഷിക നിയമങ്ങളിൽ വീണ്ടും തിരിച്ചടി: രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻഡിഎ വിട്ടു
ദില്ലി:രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ഒരു മാസം പിന്നിടുമ്പോൾ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻഡിഎ വിട്ടു. പുതിയ കാർഷിക നിയമങ്ങളിൽ മോദി സർക്കാരിന്റെ നിലപാടുകളിൽ വിയോജിച്ചാണ് നീക്കം. കർഷക പ്രതിഷേധം മോദി സർക്കാർ കൈകാര്യം ചെയ്തതിലുള്ള എതിർപ്പും പാർട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാണ് എൻഡിഎ വിടുന്നതായി രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി തലവൻ ഹനുമാൻ ബനിവാൽ പ്രഖ്യാപിച്ചിട്ടുള്ളത്.
നേരത്തെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മൂന്ന് പാർലമെന്ററി കമ്മറ്റികളിൽ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാത്തതാണ് രാജിക്കുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയ ശേഷം എൻഡിഎയുമായുള്ള സഖ്യമുപേക്ഷിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി. തന്നെ പാർലമെന്റിൽ നിന്ന് മാറ്റിനിർത്തുന്നതിനായി കൊറോണ വൈറസ് പരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എന്റെ അഭാവത്തിലാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ ഞാൻ ലോക്സഭയിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ അവയെ വലിച്ചുകീറി വലിച്ചെറിയുമായിരുന്നു," ബെനിവാൾ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ലോക്സഭാ എംപി ബെനിവാൾ രണ്ട് ലക്ഷം കർഷകരെ ദില്ലിയിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പുറമേ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് മുൻ ലോക്സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദർ സിംഗ് ഖൽസയും പാർട്ടി വിട്ടിരുന്നു. തലസ്ഥാനത്ത് കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധം നടത്തിവരുന്ന കർഷകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇദ്ദേഹം പാർട്ടി വിടുന്നത്.
മുഖ്യധാരയിലേക്ക് വരൂ: പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് കർഷകരോട് അമിത് ഷാ
Recommended Video