'പുതിയ നികുതി ചുമത്തി കുടുംബങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിടരുത്'; കേന്ദ്രത്തിനെതിരെ പി ചിദംബരം
ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നത് ആരോഗ്യ മേഖലയില്‍ മാത്രമല്ല സാമ്പത്തിക മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വന്‍കിട വാണിജ്യവ്യവയാസ മേഖലകളെല്ലാം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിനടുത്താണ്. 49391 പേര്‍ക്കാണ് ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര് ഇപ്പോഴും രാജ്യത്ത് ചികിത്സയില്‍ കഴിയുകയാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ മൂന്നാംഘട്ടത്തിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
സമ്പദ്വ്യവസ്ഥയെല്ലാം നിശ്ചലമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം.
കേന്ദ്രസര്‍ക്കാര്‍ അവരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വായ്പയെടുക്കണമെന്നും അല്ലാതെ പുതിയതോ ഉയര്‍ന്നതോ ആയ നികുതി ചുമത്തുകയല്ല വേണ്ടതെന്നും പി ചിദംബരം പറഞ്ഞു. രാജ്യത്ത് സാമ്പദ്വ്യവസ്ഥ നിശ്ചലമായിരിക്കുന്ന സമയത്ത് ഉയര്‍ന്ന നികുതി ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് തെറ്റായ നടപടിയാണെന്നും പി.ചിദംബരം പറഞ്ഞു.
'പുതിയതോ ഉയര്‍ന്നനിരക്കിലുള്ളതോ ആയ നികുതികള്‍ ചുമത്തുന്നത് കുടുംബങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. കേന്ദ്രസര്‍ക്കാര്‍ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി വായ്പകള്‍ എടുക്കുകയാണ് വേണ്ടത്. സമ്പദ്വ്യവസ്ഥ നിശ്ചലമായിരിക്കുന്ന സമയത്ത് ഉയര്‍ന്ന നികുതി ഭാരം ചുമത്തരുത്.' പി ചിദംബരം പറഞ്ഞു. സമ്പദ്വ്യവസ്ഥയില് വലിയ ഉയര്‍ച്ചയുണ്ടാവുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ നികുതി ഉയര്‍ത്തേണ്ടതെന്നും ചിദംബരം പറഞ്ഞു.
ഇത്തരത്തില്‍ നികുതി വര്‍ധിപ്പിക്കുന്നത് മധ്യവര്‍ഗത്തേയും പാവപ്പെട്ടവരേയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ചിദംബരം വിശദീകരിച്ചു. 'ഈ ഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്നും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മറിച്ചാണ് ചെയ്യുന്നത്. ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പണം പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരമാണ്.' ചിദംബരം പറഞ്ഞു.
ഈ ആഴ്ച്ചയുടെ ആദ്യവാരത്തില്‍ ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കൊറോണ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനാണ് ഇത്തരമൊരു തീരുമാനം. തീരുമാനം പ്രകാരം പെട്രോളിന് 1.67 രൂപ വര്‍ധിച്ച് ലിറ്ററിന് 71.27 രൂപയും ഡീസലിന് 7.10 രൂപ വര്‍ധിച്ച് 69.39 രൂപയുമാണ് വര്‍ധിച്ചത്.
രാഹുൽ ഗാന്ധിയാണ് ശരി; ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!! വെളിപ്പെടുത്തി ഹാക്കർ