ന്യൂസ് ക്ലിക്ക് കേസ്; സാക്ഷിയാകാമെന്ന് കോടതിയെ അറിയിച്ച് എച്ച് ആർ മേധാവി
ഡൽഹി: ന്യൂസ് ക്ലിക്ക് കേസിൽ സര്‍ക്കാര്‍ സാക്ഷിയാകാന്‍ അനുമതി തേടി കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്കിന്റെ മാനവവിഭവശേഷി വകുപ്പ് മേധാവി. എച്ച് ആർ മേധാവിയായ അമിത് ചക്രവര്‍ത്തിയാണ് ഡല്‍ഹി കോടതിയെ സമീപിച്ചത്. സ്പെഷ്യല്‍ ജഡ്ജി ഹര്‍ദീപ് കൗറിന് മുമ്പാകെയാണ് ഇയാൾ അപേക്ഷ സമര്‍പ്പിച്ചത്.
കേസില്‍ മാപ്പ് തേടിയ ഇയാള്‍ തന്റെ പക്കലുള്ള തെളിവുകൾ ഡൽഹി പോലീസിന് കൈമാറാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. അമിത് ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്താൻ ജഡ്ജി വിഷയം മജിസ്‌റ്റീരിയൽ കോടതിയിൽ സമർപ്പിച്ചു.

കേസിൽ ഒക്ടോബർ ഒന്നിനായിരുന്നു ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രഭിർ പുർകയസ്ഥയേയും അമിത് ചക്രവർത്തിയേയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മാധ്യമപ്രവർത്തകരുടെ വസതികളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ഇരുവരുടേയും അറസ്റ്റ്. ഈ മാസം ആദ്യം, രണ്ട് പ്രതികളെയും കോടതി ഡിസംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
അടുത്തിടെ സ്ഥാപനത്തിന്റെ ഫണ്ടിംഗ് ഉറവിടങ്ങൾ അന്വേഷിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ തിരച്ചിൽ നടത്തിയിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സി പി സി) പ്രചാരണ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗാമിൽ നിന്ന് ന്യൂസ്‌ക്ലിക്ക് ഏകദേശം 38 കോടി രൂപ ധനസഹായം സ്വീകരിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെ പിന്നാലെയാണ് സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവർത്തകരുടെയും വെബ്സൈറ്റുമായി സഹകരിക്കുന്നവരുടെയും വീടുകളിൽ പോലീസ് റെയ്ഡും നടത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു എ പി എ) ആണ് പ്രതികൾക്കെതിരെ ചുമത്തിയത്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും തകര്‍ക്കാന്‍ ന്യൂസ്‌ക്ലിക്ക് എന്ന വാര്‍ത്താ വെബ്സൈറ്റ് ഗൂഢാലോചന നടത്തിയെന്നാണ് ഡൽഹി പോലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്. 2018 ഏപ്രില്‍ മുതല്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത ഫണ്ടുകൾ ന്യൂസ് ക്ലിക്കിന് ലഭിച്ചതായും പോലീസിന്റെ എഫ് ഐ ആറിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications