നിർഭയ കേസ്; പുന: പരിശോധനാ ഹർജി ചൊവ്വാഴ്ച പരിഗണിക്കും, ആരാച്ചാരെ വിട്ടു നൽകുമെന്ന് യുപി പോലീസ്
ദില്ലി: നിർഭയ കേസ പ്രതി അക്ഷയ് സിംഗ് ഠാക്കൂർ സമർപ്പിച്ച പുന: പരിശോധനാ ഹർജി സുപ്രീം കോടതി ഡിസംബർ 17ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറന്ന കോടതിയിലാകും വാദം കേൾക്കുക. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ തന്നെ നടപ്പിലാക്കും എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രതിയുടെ പുന: പരിശോധനാ ഹർജി കോടതി പരിഗണിക്കുന്നത്.
പോക്സോ കേസുകളുടെ വിചാരണ ആറ് മാസത്തില്‍ വേണം: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് കേന്ദ്രം
നിർഭയ കേസിൽ വധശിക്ഷ ശരിവെച്ച വിധിക്കെതിരെ പ്രതികളായ നാല് പേരിൽ മൂന്ന് പേർ നൽകിയ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. അന്ന് പുന: പരിശോധനാ ഹർജി സമർപ്പിക്കാതിരുന്ന അക്ഷയ് സിംഗ് ഠാക്കൂറാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിചിത്രമായ വാദങ്ങളാണ് അക്ഷയ് ഠാക്കൂർ ഹർജിയിൽ ഉന്നയിക്കുന്നത്. ദില്ലിയിലെ വായുവും ജലവും മലിനമാണ്, ഇത് മനുഷ്യന്റെ ആയുസ് കുറയ്ക്കുന്നുണ്ട്, ഈ സാഹചര്യത്തിൽ പിന്നെ എന്തിനാണ് വധശിക്ഷ നടപ്പാക്കേണ്ടതെന്ന് ഹർജിയിൽ ചോദിക്കുന്നു.
2012 ഡിസംബറിലാണ് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് 23കാരിയായ വിദ്യാർത്ഥിനി ക്രൂരമായി ബലാത്സംഗത്തിന് ഇരയായത്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയ പെൺകുട്ടി 10 ദിവസത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 6 പേരായിരുന്നു കേസിൽ പ്രതികൾ. ഒന്നാം പ്രതിയായിരുന്ന റാം സിംഗ് 2013ൽ തീഹാർ ജയിലിൽ വെച്ച് ജീവനൊടുക്കി.
അതേ സമയം നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള വാറണ്ട് പാട്യാല ഹൗസ് കോടതി ഉടൻ പുറപ്പെടുവിക്കും എന്നാണ് സൂചന. ആരാച്ചാരെ വിട്ടു നൽകാൻ തയ്യാറാണെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചിട്ടുണ്ട്. ആരാച്ചാരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് തീഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് പോലീസിന് കത്ത് നൽകിയിരുന്നു.