വീണ്ടും അമിത് ഷാ... എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ സമിതിയില്‍ ഗഡ്കരിയില്ല, പകരം ഷാ
ദില്ലി: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്നത് വാജ്‌പേയി മന്ത്രിസഭയുടെ കാലം മുതലേ ഉള്ളതായിരുന്നു. അന്ന് അതിന് വേണ്ടി ഒരു മന്ത്രിയും ഉണ്ടായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴും അക്കാര്യത്തില്‍ മാറ്റമൊന്നും ഇല്ല.
ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചകളില്‍ ഇടം പിടിയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള കേന്ദ്ര മന്ത്രിസഭ സമിതിയുടെ പുന:സംഘടനയാണ് ഇപ്പോഴത്തെ വാര്‍ത്ത.

എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ സമിതിയുടെ പുതിയ അധ്യക്ഷനായി അമിത് ഷാ ചുമതലയേറ്റു. നേരത്തെ സമിതിയിൽ അംഗമായിരുന്ന നിതിന്‍ ഗഡ്കരിയെ സമിതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയാണ് നിതിന്‍ ഗഡ്കരി. കഴിഞ്ഞ മന്ത്രിസഭയിലും ഇതേ വകുപ്പ് തന്നെ ആയിരുന്നു ഗഡ്കരിക്ക്.
പുന:സംഘടിപ്പിച്ച മന്ത്രിസഭ സമിതിയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും അംഗങ്ങളായിട്ടുണ്ട്. എന്തുകൊണ്ട് ഗഡ്കരി സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന നിലയില്‍ ആണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി 2017 ല്‍ ആയിരുന്നു മന്ത്രിസഭ സമിതി രൂപീകരിക്കുന്നത്. അരുണ ജെയ്റ്റ്ലി അധ്യക്ഷനായ അഞ്ചംഗ സമിതി ആയിരുന്നു അത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളായിരുന്നു അന്ന് വില്‍പനയ്ക്ക് വച്ചത്. എന്നാല് ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്തിയില്ല. ഇപ്പോള്‍ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications