പഴയ പടക്കുതിരകള്‍ ഒന്നിക്കുന്നു; നിതീഷും ലാലുവും സോണിയയെ കാണും, 'കോണ്‍ഗ്രസില്ലാതെ പറ്റില്ല'
ന്യൂഡല്‍ഹി: പല തട്ടിലുള്ള പ്രതിപക്ഷം ഐക്യപ്പെടണമെന്ന് ചില കോണില്‍ നിന്നു അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ആര് മുന്‍കൈയ്യെടുക്കുമെന്ന ചോദ്യം ബാക്കിയാണ്. മമത ബാനര്‍ജി, ചന്ദ്രശേഖര റാവു തുടങ്ങിയ നേതാക്കളെല്ലാം ഐക്യത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയുള്ള നീക്കമാണ് ഇവരുടെ ഭാഗത്തുനിന്നുള്ളത്. പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ അകറ്റിയുള്ള പ്രതിപക്ഷ ഐക്യം എങ്ങനെ സാധ്യമാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
മമത ബാനര്‍ജിയും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചില സൂചനകളുണ്ടായിരുന്നു എങ്കിലും പാതിവഴിയില്‍ നിലച്ചു. ഏറ്റവും ഒടുവില്‍ മമത ഡല്‍ഹിയിലെത്തിയ വേളയില്‍ സോണിയയെ കാണാതെ മടങ്ങിയത് ഇരുവര്‍ക്കിടയില്‍ അകല്‍ച്ചയെ സൂചിപ്പിക്കുന്നു. ഈ വേളയിലാണ് പഴയ പ്രമുഖരായ നേതാക്കള്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ....
ഡല്‍ഹി ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് പ്രതിപക്ഷ ഐക്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍. ഇവരാരും പക്ഷേ, കോണ്‍ഗ്രസ് കൂടെ വേണമെന്ന് ആവശ്യപ്പെടുന്നില്ല. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടത്തുന്നത്.
അതേസമയം, കോണ്‍ഗ്രസിനെ ചേര്‍ത്തുള്ള ദേശീയ ഐക്യമാണ് വേണ്ടത് എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭിപ്രായം. ഇടതുപക്ഷത്തിനും സമാനമായ നിലപാടാണുള്ളത്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസും ഇടതുപക്ഷവുമെല്ലാം. ഈ ആവശ്യത്തിന് ബലമേകുന്ന നിലപാടാണ് ഇപ്പോള്‍ ആര്‍ജെഡി സ്വീകരിച്ചിരിക്കുന്നത്.
ഭര്‍ത്താവ് മുസ്ലിമാക്കാന്‍ ശ്രമിച്ചു; ക്രിസ്ത്യന്‍ യുവതിയുടെ ആരോപണം, പോലീസ് അന്വേഷണം തുടങ്ങി
കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ദേശീയ പ്രതിപക്ഷ ഐക്യം ഫലമുണ്ടാകില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അഭിപ്രായപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രായോഗികമായി ചിന്തിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ചേരിയിലെ വലിയ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്യ യാദവ് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എന്നിവര്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ ചര്‍ച്ചയ്ക്കായി ഇരുവരും ഡല്‍ഹിയിലെത്തിയേക്കും. മാതാവിന്റെ വിയോഗത്തെ തുടര്‍ന്ന് സോണിയ ഗാന്ധി നേരത്തെ ഇറ്റലിയിലേക്ക് പോയിരുന്നു.
ഗ്ലാമറസ് ലുക്കിൽ വരലക്ഷ്മി... സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ ചിത്രങ്ങൾ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നത്. പ്രതിപക്ഷ ചേരിയില്‍ ഐക്യം നിര്‍ബന്ധമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടാകേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
ബിജെപിയെ പരാജയപ്പെടുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന ബസാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നാണ് കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് പിസി ചാക്കോ പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹം മുന്നോട്ട് വെക്കുന്നത് ശരദ് പവാര്‍ പ്രതിപക്ഷത്തെ നയിക്കണമെന്ന നിര്‍ദേശമാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ച ഏക വ്യക്തി പവാറാണെന്നും പിസി ചാക്കോ എടുത്തുപറയുന്നു.
ബിഹാറില്‍ ബിജെപിയുടെ സഖ്യ കക്ഷിയായിരുന്നു ജെഡിയു. അടുത്തിടെ ബന്ധം ഒഴിഞ്ഞ് മഹാസഖ്യത്തിനൊപ്പം ചേരുകയായിരുന്നു നിതീഷ് കുമാര്‍. ഇതോടെ ബിഹാറിലെ ഭരണത്തില്‍ നിന്ന് ബിജെപി പുറത്തായി. സമാനമായ നീക്കം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടക്കണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ക്കിടയിലെ പൊതുവികാരം. എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ ഐക്യപ്പെടണമെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് മറ്റു പാര്‍ട്ടികള്‍ മുഴുവനുമുണ്ടാകുമെന്നും മമത പറഞ്ഞു.