പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ ഓടിനടന്ന് നിതീഷ് കുമാർ, ബംഗാളിലെത്തി മമതയെ കണ്ടു, ഈഗോ ഇല്ലെന്ന് മമത
കൊല്‍ക്കത്ത: 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താനുളള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ അടക്കം നേതാക്കളെ കണ്ട നിതീഷ് കുമാര്‍ ഇന്ന് കൊല്‍ക്കത്തയിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും നിതീഷ് കുമാറിനൊപ്പമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയാണ് നിതീഷ് കുമാര്‍ മമതയെ കണ്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന് അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് വേണ്ടിയുളള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാര്‍ പറഞ്ഞു.

രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ഞങ്ങളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. രാജ്യം ഭരിക്കുന്നവര്‍ക്ക് ആകെയുളള താല്‍പര്യം പരസ്യത്തില്‍ മാത്രമാണ്. അവര്‍ രാജ്യത്തിന്റെ ചരിത്രം പോലും മാറ്റുന്നു, നിതീഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആര്‍ക്കും വ്യക്തിപരമായ ഈഗോ ഇല്ലെന്ന് മമത ബാനര്‍ജി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. എല്ലാവരും ആഗ്രഹിക്കുന്നത് ഒരുമിച്ച് നില്‍ക്കാനാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാറിനോട് താന്‍ ഒരു അഭ്യര്‍ത്ഥന മാത്രമാണ് നടത്തിയിരിക്കുന്നത്. 'ബീഹാറില്‍ നിന്നാണ് ജയപ്രകാശ് ജിയുടെ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ബീഹാറില്‍ വെച്ച് എല്ലാ പാര്‍ട്ടികളുടേയും യോഗം വിളിച്ച് ചേര്‍ത്താല്‍ അടുത്ത നീക്കം എന്തായിരിക്കണം എന്നത് സംബന്ധിച്ച് തീരപമാനമെടുക്കാം. അതിന് മുന്‍പ് ആദ്യം വേണ്ടത് പ്രതിപക്ഷം ഒരുമിച്ചാണ് എന്നുളള സന്ദേശം നല്‍കുകയാണ്', മമത പറഞ്ഞു.
'പ്രതിപക്ഷ ഐക്യത്തോട് തനിക്ക് എതിര്‍പ്പില്ലെന്ന് നേരത്തെ പറഞ്ഞിട്ടുളളതാണ്. ബിജെപി പൂജ്യമായി മാറുന്നതാണ് തനിക്ക് കാണേണ്ടത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ടും നുണകള്‍ കൊണ്ടുമാണ് അവര്‍ വലിയ ഹീറോകളായി മാറിയിരിക്കുന്നത്' എന്നും മമത ബാനര്‍ജി പ്രതികരിച്ചു. മമതയെ കണ്ടതിന് ശേഷം ലഖ്‌നൗവിലേക്ക് പോകുന്ന നിതീഷ് കുമാര്‍ അവിടെ സമാജ്വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും കാണും. തൃണമൂലും എസ്പിയും കോണ്‍ഗ്രസിനോട് അത്ര രസത്തിലല്ല ഉളളത്.
കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഒരു മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് അഖിലേഷ് യാദവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. കോണ്‍ഗ്രസിനോട് അകല്‍ച്ചയുളള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അടക്കമുളള നേതാക്കളുമായി അഖിലേഷ് യാദവ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മമത ബാനര്‍ജിക്കും കോണ്‍ഗ്രസിനെ കൂടെ കൂട്ടാന്‍ താല്‍പര്യക്കുറവുണ്ട്. ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുക കൂടി ചെയ്തതോടെ മമതയുടെ അതൃപ്തി വര്‍ധിച്ചു.












Click it and Unblock the Notifications