പ്രധാനമന്ത്രിയാകാന്‍ അജണ്ടയോ ആഗ്രഹമോ സ്വപ്‌നമോ ഇല്ല... താനൊരു കറുത്ത കുതിരയും അല്ല!!! ഗഡ്കരി
ദില്ലി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആണ് അധികാരത്തിലെത്തിയത്. അന്ന് മോദിയെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണയും നരേന്ദ്ര മോദി തന്നെയാണ് ബിജെപിയെ നയിക്കുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാലും ബിജെപിയുടെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവ് സംഭവിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മോദിയുഗം തീരുന്നു... ഇനി കാണാം ഗഡ്കരിയുടെ കളികൾ!!! എല്ലാം അറിഞ്ഞ് ആർഎസ്എസ്... ഇതാണ് ആ പുതുവഴികൾ
അത്തരം ഒരു സാഹചര്യത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയും ബിജെപിയുടെ മുന്‍ അധ്യക്ഷനും അയ നിതിന്‍ ഗഡ്കരിയുടേത്. ഗഡ്കരി പ്രധാനമന്ത്രി പദത്തിലേക്കെത്തുകയാണെങ്കില്‍ പിന്തുണയ്ക്കും എന്ന് ശിവസേനയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
എന്തായാലും തനിക്ക് അത്തരം സ്വപ്നങ്ങളൊന്നും ഇല്ലെന്നാണ് നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നത്. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കറുത്ത കുതിരയാകാനില്ല
ഒരു കറുത്ത കുതിരയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ താനില്ലെന്നാണ് നിതിന്‍ ഗഡ്കരി പറയുന്നത്. പ്രധാന മന്ത്രിയാകുക എന്ന അജണ്ടയോ ആഗ്രഹമോ സ്വപ്‌നമോ തനിക്കില്ലെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നുണ്ട്.
നരേന്ദ്ര മോദിയാണ് തങ്ങളുടെ നേതാവ് എന്നും മോദി തന്നെ പ്രധാനമന്ത്രിയാകും എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നും
ബിജെപി ഇത്തവണ എങ്ങനെ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന ചോദ്യത്തിനും നിതിന്‍ ഗഡ്കരിയ്ക്ക് ഉത്തരമുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ തങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഉത്തര്‍ പ്രദേശിലും തങ്ങള്‍ മികച്ച വിജയം നേടും എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ റെക്കോര്‍ഡ് നേട്ടം ആയിരുന്നു ബിജെപി സ്വന്തമാക്കിയത്. ഇത്തവണ പക്ഷേ, കനത്ത തിരിച്ചടി നേടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളേയും അദ്ദേഹം നിഷേധിക്കുന്നുണ്ട്.
അതിനുള്ള പ്രതികരണം
രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയെ നരേന്ദ്രമോദി ഇപ്പോള്‍ കടന്നാക്രമിക്കുന്നതിനും നിതിന്‍ ഗഡ്കരിയ്ക്ക് മറുപടിയുണ്ട്. പ്രധാനമന്ത്രി കള്ളനാണെന്ന് കോണ്‍ഗ്രസ് ഒരു 56 തവണ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും സ്വാഭാവികമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധി പക്വത കാണിക്കണം
റാഫേല്‍ വിവാദത്തില്‍ ചാക്കീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ആയിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ഇതിനേയും നിതിന്‍ ഗഡ്കരി വിമര്‍ശിക്കുന്നുണ്ട്. രാഹുല്‍ കുറച്ചുകൂടി ഗൗരവത്തോടേയും പക്വതയോടേയും വിവേകത്തോടേയും പ്രവര്‍ത്തിക്കണം എന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം. ചൗക്കീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യത്തില്‍ ഒടുവില്‍ രാഹുല്‍ മാപ്പ് പറയേണ്ട സാഹചര്യം വന്ന കാര്യവും ഗഡ്കരി ഓര്‍മിപ്പിക്കുന്നു.
എല്ലാത്തിനും കാരണം കോണ്‍ഗ്രസ്
സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും എല്ലാം നിലവിലുണ്ട് എന്ന കാര്യം ഗഡ്കരി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് അഞ്ച് വര്‍ഷത്തെ ബിജെപി ഭരണം കൊണ്ടല്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതെല്ലാം പരിഹരിക്കാന്‍ അഞ്ച് വര്‍ഷം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദിയ്‌ക്കെതിരെ
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ ഗഡ്കരിയെ പരിഗണിച്ചേക്കും എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ തന്നെ മോദിയ്‌ക്കെതിരെ ചില പരോക്ഷ നിലപാടുകള്‍ ഗഡ്കരി സ്വീകരിക്കുകയും ചെയ്തിരുന്നു. മോദിയുടെ പല പ്രസ്താവനകളേയും പൊതുപരിപാടികളില്‍ പരോക്ഷമായി ഗഡ്കരി വിമര്‍ശിച്ചിരുന്നു എന്തും രാജ്യം കണ്ടതാണ്. നാഗ്പൂരില്‍ നിന്നുള്ള എംപിയായ ഗഡ്കരി ഇത്തവണയും അവിടെ നിന്ന് തന്നെയാണ് മത്സരിക്കുന്നത്. ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് നിതിന്‍ ഗഡ്കരി.