കയ്യിൽ കണക്കില്ല, ലോക്ക്ഡൗണിൽ മരിച്ച് വീണ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഡാറ്റയില്ലെന്ന് കേന്ദ്രം!
ദില്ലി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഏറ്റവും അധികം ദുരിതത്തിലായ ജനവിഭാഗമാണ് കുടിയേറ്റ തൊഴിലാളികള്‍. ദില്ലിയില്‍ നിന്നും തങ്ങളുടെ ഗ്രാമങ്ങളിലേക്കുളള തൊഴിലാളികളുടെ ദിവസങ്ങള്‍ നീണ്ട ദുരിതയാത്ര രാജ്യം കണ്ടതാണ്. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. പലരും പാതിവഴിയില്‍ മരിച്ച് വീണു. എന്നാല്‍ ഇവരെക്കുറിച്ചൊന്നും തങ്ങളുടെ പക്കല്‍ കണക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം കുടിയേറ്റ തൊഴിലാളികള്‍ക്കുണ്ടായ തൊഴില്‍ നഷ്ടത്തിന്റെയോ തൊഴിലാളികളുടെ മരണം സംബന്ധിച്ചോ ഉളള വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം ആണ് സഭയില്‍ രേഖാമൂലം ഇക്കാര്യം വ്യക്തമാക്കിയത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് നടത്തിയ റേഷന്‍ വിതരണം സംബന്ധിച്ചും സംസ്ഥാനതലത്തിലുളള വിവരങ്ങള്‍ ലഭ്യമല്ലെന്നും തൊഴില്‍ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു.

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടോ എന്നുളള ചോദ്യത്തിനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ മറുപടി. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും സന്നദ്ധ സംഘടനകളും അടക്കം ഒരുമിച്ച് പ്രവര്‍ത്തിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ വീഴ്ച വന്നോ എന്ന ചോദ്യത്തിനുളള മറുപടി ആയിരുന്നു ഇത്.
എംപിയായ അടൂര്‍ പ്രകാശിന്റെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മറുപടി നല്‍കിയത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാന തലത്തില്‍ നല്‍കിയ റേഷന്‍ സംബന്ധിച്ച് കണക്കുകള്‍ ഇല്ലെങ്കിലും രാജ്യവ്യാപകമായി 80 കോടി ആളുകള്‍ക്ക് 5 കിലോ അരിയോ ഗോതമ്പോ, ഒരു കിലോ ധാന്യങ്ങളും വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നവംബര്‍ 20 വരെ സൗജന്യമായാണ് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കമുളളവര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്നത് എന്നും തൊഴില്‍ മന്ത്രാലയം മറുപടി നല്‍കി.












Click it and Unblock the Notifications