മഹാത്മജിയുടെ യഥാര്‍ഥ കൊലയാളി ആര്, ഒടുവില്‍ അതിനും ഉത്തരം കിട്ടി
മഹാത്മജിയുടെ വധത്തില്‍ സംശയവും വേണ്ടെന്നും ഗോഡ്‌സെ തന്നെയാണ് കൊലയാളിയെന്നും അമിക്കസ് ക്യൂരി അമരേന്ദ്ര ശരണ്‍
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ യഥാര്‍ഥ ഘാതകന്‍ ആര്. എല്ലാവരും മറന്ന ഒരു വിഷയത്തെ വീണ്ടും സജീവമാക്കിയ ചോദ്യമായിരുന്നു ഇത്. സുപ്രിംകോടതിയില്‍ ഇതുസംബന്ധിച്ച ഒരു ഹര്‍ജിയും പങ്കജ് ഫഡ്‌നിസ് എന്നയാള്‍ ഫയല്‍ ചെയ്തിരുന്നു. ഇതോടെ എല്ലാ രേഖകളും പരിശോധിക്കാനായി കോടതി അമിക്കസ് ക്യൂരിയെ നിയച്ചിരുന്നു.
എന്നാല്‍ മഹാത്മജിയുടെ വധത്തില്‍ യാതൊരു സംശയവും വേണ്ടെന്നും നാഥുറാം ഗോഡ്‌സെ തന്നെയാണ് ആ കൊലയാളിയെന്നും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അമിക്കസ് ക്യൂരി അമരേന്ദ്ര ശരണ്‍.
ഗാന്ധിയുടെ ശരീരത്തില്‍ നാലാമതൊരു ബുള്ളറ്റ് തുളഞ്ഞു കയറിയെന്നത് ഹര്‍ജിക്കാരന്റെ ഭാവനയാണ്. യാതൊരു തെളിവുമില്ലാത്ത പ്രസ്താവനയാണ് ഇതെന്നും അമരേന്ദ്ര ശരണ്‍ കോടതിയെ അറിയിച്ചു.

നാലാമതൊരു ബുള്ളറ്റ് ഉണ്ടോ
1948 ജനുവരി 30നാണ് ഗാന്ധി വെടിയേറ്റ് കൊല്ലപ്പെടുന്നത്. തീവ്ര ഹിന്ദുദേശീയവാദിയായ നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റായിരുന്നു മരണം. മൂന്നു ബുള്ളറ്റുകളാണ് അദ്ദേഹത്തിന് ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഗാന്ധി-ജിന്ന സമാധാന ഉടമ്പടി അട്ടിമറിക്കാന്‍ ബ്രിട്ടീഷുകാര്‍ അയച്ച കൊലയാളിയുടെ നാലാമത്തെ വെടിയുണ്ട ഗാന്ധിയുടെ മരണത്തിനിടയാക്കിയെന്നാണ് ഫഡ്‌നിസ് വാദിക്കുന്നത്.

ഫഡ്‌നിസും സവര്‍ക്കര്‍ അസോസിയേഷനും
ദീര്‍ഘനാളായി ഗോഡ്‌സെയുടെ പേര് ഗാന്ധി വധത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അഭിനവ് ഭാരത് എന്ന വി ഡി സവര്‍ക്കര്‍ അസോസിയേഷന്റെ സഹസ്ഥാപകനാണ് പങ്കജ് ഫഡ്‌നിസ്. അന്നത്തെ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് ഗാന്ധി വധത്തില്‍ ഗോഡ്‌സെ അല്ല യഥാര്‍ഥ കുറ്റവാളിയെന്ന് സ്ഥാപിക്കാന്‍ ഫഡ്‌നിസ് ആധികാരകമായി അവതരിപ്പിച്ചത്. സവര്‍ക്കറുടെ അനുയായി ആയിരുന്ന ഗോഡ്‌സെയ്ക്ക് ശുദ്ധിപത്രം നല്‍കാനുള്ള ശ്രമമായിട്ടാണ് വിമര്‍ശകര്‍ ഇതിനെ കണക്കാക്കുന്നത്.

ചരിത്രകാരന്‍മാര്‍ പറയുന്നത്
രാഷ്ട്രപിതാവിന്റെ കൊലയാളികളെ കുറ്റവിമുക്തരാക്കി ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമെന്നാണ് ചരിത്രകാരന്‍മാര്‍ ഫഡ്‌നിസിന്റെ നടപടിയെ വിശേഷിപ്പിച്ചത്. ചരിത്രത്തില്‍ പറയുന്നത് ഗാന്ധിയെ വധിച്ചത് ഹിന്ദുത്വ ഫാസിസ്റ്റുകളാണെന്ന് റോമിലാ ഥാപ്പറടക്കമുള്ളവര്‍ എഴുതിയിരുന്നു. അക്കാലത്ത് പൊലിസ് ഗോഡ്‌സെ ഗാന്ധി വധത്തിനായി ഉപയോഗിച്ച തോക്കില്‍ നിന്ന് ബാക്കിയുള്ള നാല് ബുള്ളറ്റ് കണ്ടെടുത്തു എന്ന് പറയുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഗാന്ധി വധത്തിന് എന്ത് തെളിവാണ് വേണ്ടതെന്നും ചരിത്രകാരന്‍മാര്‍ ചോദിക്കുന്നു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
ഇന്ത്യന്‍ മാധ്യമങ്ങളെല്ലാം അക്കാലത്ത് ഏകദേശം ഒരേപോലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദു ദിനപത്രം ഗാന്ധിയുടെ ശരീരത്തില്‍ നാല് ബുള്ളറ്റുകളുടെ പാടുണ്ടെന്ന് വാര്‍ത്ത നല്‍കിയിരുന്നു.
ദ ഡോണ്‍ റോയിറ്റേഴ്‌സ് ടൈംസ് ഓഫ് ഇന്ത്യ എന്നിവരും സമാന വാര്‍ത്ത നല്‍കി. ഈ വാര്‍ത്തകള്‍ക്കൊന്നും പിന്നീട് ആധികാരികതയില്ലെന്ന് കണ്ടെത്തി. ഗാന്ധിക്ക് നേരെ വെടി വച്ച ശേഷം ഗോഡ്‌സെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലാമത്തെ ബുള്ളറ്റ് പുറത്തേക്ക് പോയതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications