ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമില്ലാത്തത് കോൺഗ്രസിന് ഗുണം; തന്ത്രം വിജയിച്ചാൽ..
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. അഴിമതിക്കാരനായ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിയുമായി സഖ്യത്തിൽ മത്സരിച്ചതാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായതെന്നും ഇനി അത് ആവർത്തിക്കില്ലെന്നുമാണ് നേതൃത്വം വിശദീകരിച്ചത്. അതേസമയം തനിച്ച് മത്സരിക്കാനുള്ള നീക്കം ഇക്കുറി കോൺഗ്രസിന് ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിശദമായി നോക്കാം
2013 മുതൽ ഡൽഹിയിൽ അധികാരത്തിന് പുറത്താണ് കോൺഗ്രസ്. ഇത്തവണ രാജ്യതലസ്ഥാനത്ത് നിർണായക ശക്തിയാകാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. ആം ആദ്മിയുമായി സഖ്യത്തിലാണ് മത്സരിച്ചിരുന്നതെങ്കിൽ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിന് വലിയ ത്യാഗം സഹിക്കേണ്ടി വന്നേനെ. മാത്രമല്ല കൂറ്റൻ വിജയം നേടിയാലും ആം ആദ്മിയുടെ തേരിലേറി വിജയം നേടിയെന്നും കേൾക്കേണ്ടി വരും. അതിനാൽ കരുത്ത് തെളിയിക്കണമെങ്കിൽ മത്സരം തനിച്ചായിരിക്കണം.

കോൺഗ്രസ് അവസാനമായി ഡൽഹിയിൽ അധികാരത്തിലേറിയത് 2008 ലാണ്. അന്ന് 70 ൽ 43 സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്. 40.31 ശതമാനം വോട്ട് വിഹിതവും. 2013 ൽ ലഭിച്ചത് വെറും 8 സീറ്റുകളും. 2015 ലും 2020 ലും പാർട്ടി സംപൂജ്യരായി. അതേസമയം 2022 ലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ പ്രകടനം മെച്ചപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞു. 9 സീറ്റുകൾ പാർട്ടി നേടി. ചെറിയതെങ്കിലും നില മെച്ചപ്പെടുത്തിയത് നിയമസഭ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.
മുൻ മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനവും കോൺഗ്രസിന് അനുകൂലമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഷീല ദീക്ഷിതിന്റെ മണ്ഡലമായിരുന്നു ന്യൂഡൽഹി. 2015 മുതലാണ് അരവിന്ദ് കെജ്രിവാൾ മണ്ഡലത്തിൽ നിന്നും വിജയിച്ച് തുടങ്ങിയത്. മൂന്ന് തവണ തുടർച്ചയായി അദ്ദേഹത്തിന് മണ്ഡലം നിലനിർത്താൻ സാധിച്ചു.
എന്നാൽ ഇത്തവണ അത്ര ഈസി വാക്കോവർ ആകില്ല അദ്ദേഹത്തിന്. അതിശക്തമായ അഴിമതിയാരോപണം കെജ്രിവാൾ നേരിടുന്നത്. ഒരുകാലത്ത് ഡൽഹി ഭരിച്ചിരുന്ന ശക്തയായ വനിതാ നേതാവായ ഷീല ദീക്ഷിതിന്റെ മകൻ കെജ്രിവാളിനെതിരെ സ്ഥാനാർത്ഥിയാകുമ്പോൾ അഴിമതിക്കെതിരായ പോരാട്ടം എന്ന നിലയ്ക്ക് ആം ആദ്മിക്കും കെജ്രിവാളിനും വലിയ വെല്ലുവിളി തീർക്കാൻ സാധിക്കുമെന്നും കോൺഗ്രസ് കരുതുന്നുണ്ട്.












Click it and Unblock the Notifications