നോട്ട് നിരോധനം; തിരികെ എത്തിയ പഴയ നോട്ടുകളുടെ പരിശോധന കഴിഞ്ഞില്ലെന്ന് ആർബിഐ!
ദില്ലി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം അടുത്തെത്തിയപ്പോഴും തിരികെ എത്തിയ നോട്ടുകളുടെ പരിശോധന കഴിഞ്ഞില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകള്‍ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയിലൂടെ കടന്നുപോവുകയാണെന്ന് ആര്‍ബിഐ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം പിടിഐ പ്രതിനിധിയുടെ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകളുടെ നിരോധനം രാജ്യത്ത് നിലവില്‍ വന്നത്. എന്നാൽ ഒരുവർഷം ആകുമ്പോഴും തിരികെ എത്തിയ പഴയ നോട്ടുകലുടെ പരിശോധന കഴിഞ്ഞില്ലെന്നാണ് റിസർവ്വ് ബാങ്കിന്റെ മറുപടി. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം 500 രൂപയുടെ 1134 കോടി നോട്ടുകളും ആയിരം രൂപയുടെ 524.90 കോടി നോട്ടുകളും പരിശോധിച്ചതായി ആര്‍ബിഐ അറിയിച്ചു.

ഇവയുടെ മൂല്യം ഏകദേശം 10.91 ലക്ഷം കോടി വരുമെന്നും ആര്‍ ബി ഐ നല്‍കിയ മറുപടിയില്‍ പറയുന്നു. അതേസമയം നോട്ട് നിരോധനം നടന്നിട്ട് ഒരുവർഷമാകുന്ന നവംമ്പർ 8ന് കരിദിനമാചരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബർ എട്ട് നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയും പറഞ്ഞിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നവംമ്പർ എട്ടിന് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞിരുന്നു. 500 രൂപ 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിലുള്ള ദുരിതം രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളെയും വലച്ചതാണ്. ഇതിന്റെപ്രകടനമാകും നവംബർ എട്ടിന്റെ കരിദിനത്തിലും ഉണ്ടാവുക. ഒരു സർക്കാരിന്റെ നയപരമായ നടപടിമൂലം രാജ്യത്ത് ഇത്രയധികം ജനങ്ങൾ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞിരുന്നു.












Click it and Unblock the Notifications