എന്‍പിആര്‍ യോഗം; മാതാപിതാക്കളുടെ ജനന സ്ഥലത്തെ കുറിച്ചുള്ള ചോദ്യത്തില്‍ എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍
ദില്ലി: 2020ലെ ദേശീയ പൗരത്വ രജിസ്റ്ററിലെ പുതിയ ചോദ്യങ്ങള്‍ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരുകൾ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എ കെ ഭല്ലയും രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എതിര്‍പ്പ് അറിയിച്ചത്. ഒരു വ്യക്തിയുടെ മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും അന്വേഷിക്കുന്ന എന്‍പിആര്‍ ഫോമിലെ 13ാം ചോദ്യം സംബന്ധിച്ചാണ് സംസ്ഥാനങ്ങള്‍ വിശദീകരണം തേടിയത്. സ്വന്തം ജനനത്തീയതി പോലും ഓര്‍മ്മിക്കാത്ത രാജ്യത്തെ ജനങ്ങളോട് മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ചോദിക്കുന്നത് അപ്രായോഗികമാണെന്ന് ആര്‍ജിഐയെ അറിയിച്ചതായി രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഡി ബി ഗുപ്ത കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. എന്നാല്‍ ഈ ചോദ്യം നേരത്തെയും ചോദിച്ചിട്ടുണ്ടെന്നും അതു തുടരുകയാണെന്നുമായിരുന്നു ആര്‍ജിഐയുടെ മറുപടി.
ഒഡീഷയാണ് മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും സംബന്ധിച്ച വിശദാംശങ്ങള്‍ എന്‍പിആര്‍ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടതിനെ കുറിച്ചുള്ള ആശങ്ക യോഗത്തില്‍ പങ്കുവെച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങള്‍ക്കും ഈ ചോദ്യത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നിരുന്നാലും, വിശദമായ ഒരു മറുപടി നല്‍കിയതോടെ അവര്‍ സംതൃപ്തരായതായും ആഭ്യന്തരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2021 ലെ സെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനായി സംസ്ഥാനങ്ങള്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി മന്ത്രി നിത്യാനന്ദ് റായ് വിശദീകരിച്ചു. സെന്‍സസ് വഴി ശേഖരിച്ച വിവരങ്ങളാണ് ജനങ്ങളുടെ ക്ഷേമ നയങ്ങള്‍ രൂപീകരിക്കാന്‍ സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരും സെന്‍സസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എന്‍പിആര്‍ സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ജിഐ അധികൃതര്‍ വിശദീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗം ദില്ലിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ വെച്ചാണ് നടന്നത്. എന്‍പിആര്‍ പ്രക്രിയയില്‍ സഹകരിക്കില്ലെന്ന് കേരളത്തോടൊപ്പം പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.












Click it and Unblock the Notifications