ഹൈക്കോടതിയിൽ ആകെയുള്ള 1108 ന്യായാധിപ തസ്തികകളിൽ 333ഉം ഒഴിഞ്ഞുകിടക്കുന്നു; ബ്രിട്ടാസ്
142 നിയമന ശുപാർശകൾ മാത്രമാണ് വിവിധ ഹൈക്കോടതി കൊളീജിയങ്ങൾ ഇതിനോടകം ശുപാർശ ചെയ്തിട്ടുള്ളത്
ദില്ലി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ ഒഴിവുകളെ സംബന്ധിച്ചും നിയമനപ്രക്രിയയുടെ തൽസ്ഥിതിയെ സംബന്ധിച്ചും ഇന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വളരെ ആശങ്കാജനകമായ കണക്കുകളാണ് നിയമമന്ത്രാലയം മറുപടിയായി നൽകിയതെന്ന് രാജ്യസഭ എംപിയും സി പി എം നേതാവുമായ ജോണ്‍ ബ്രിട്ടാസ്. കേസുകൾ കുമിഞ്ഞു കൂടുമ്പോഴും ഹൈക്കോടതികളിലെ മൂന്നിലൊന്ന് ജഡ്ജിമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കേസുകൾ കുമിഞ്ഞു കൂടുമ്പോൾ ഹൈക്കോടതികളിലെ മൂന്നിലൊന്ന് ജഡ്ജിമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ വെച്ച റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഏഴ് സുപ്രീംകോടതി ജഡ്ജിമാരുടെയും 138 ഹൈക്കോടതി ജഡ്ജിമാരുടെയും നിയമനശുപാർശകൾ ഗവൺമെന്റിന്റെ പരിഗണനയിലാണ്.
രാജ്യത്തെ വിവിധ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ ഒഴിവുകളെ സംബന്ധിച്ചും നിയമനപ്രക്രിയയുടെ തൽസ്ഥിതിയെ സംബന്ധിച്ചും ഇന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വളരെ ആശങ്കാജനകമായ കണക്കുകളാണ് നിയമമന്ത്രാലയം മറുപടിയായി നൽകിയത്.
ഹൈക്കോടതിയിൽ ആകെയുള്ള 1108 തസ്തികകളിൽ 333 ന്യായാധിപ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ 142 നിയമന ശുപാർശകൾ മാത്രമാണ് വിവിധ ഹൈക്കോടതി കൊളീജിയങ്ങൾ ഇതിനോടകം ശുപാർശ ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ 138 ശുപാർശകൾ ഗവൺമെന്റിലും നാല് ശുപാർശകൾ സുപ്രീംകോടതി കൊളീജിയം മുമ്പാകെയും കെട്ടിക്കിടക്കുകയാണ്.
നിലവിലുള്ള മാർഗനിർദ്ദേശരേഖപ്രകാരം ഹൈക്കോടതികളിലെ പ്രതീക്ഷിത ഒഴിവുകൾ സംബന്ധിച്ച് ആറുമാസം മുമ്പ് തന്നെ മുൻകൂർ ശുപാർശകൾ നൽകാം. അപ്രകാരം കണക്കാക്കുകയാണെങ്കിൽ ഹൈക്കോടതി കൊളീജിയങ്ങൾ ഇതിനോടകം 236 നിയമന ശുപാർശകൾ കൂടി നൽകേണ്ടതായിരുന്നു. രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതിൽ കേന്ദ്ര ഗവൺമെന്റിന്റെയും വിവിധ ഹൈക്കോടതി കൊളീജിയങ്ങളുടെയും കുറ്റകരമായ അനാസ്ഥയുടെ നേർചിത്രമാണ് ഈ മറുപടിയിലൂടെ വരച്ചുകാട്ടപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയിൽ മാത്രം 18 കൊളീജിയം ശുപാർശകൾ കേന്ദ്രം തിരിച്ചയച്ചു എന്ന സർക്കാരിന്റെ മറുപടി കൂടി ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്...