'ബജറ്റിന് മുൻപ് മൻമോഹൻ സിംഗിനെ കാണാൻ നരേന്ദ്ര മോദിയെത്തി, ഉപദേശം വേണം', വീഡിയോയുടെ സത്യാവസ്ഥ!
ദില്ലി: ജൂലൈ 5 വെള്ളിയാഴ്ചയാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. തളര്‍ന്ന് കിടക്കുന്ന സാമ്പത്തിക രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഉതകുന്ന പരിഷ്‌കരണങ്ങളും പ്രഖ്യാപനങ്ങളും കന്നി ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ ഒരുക്കി വെച്ചിട്ടുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.
കര്‍ഷകരും യുവാക്കളും വീട്ടമ്മമാരും ചെറുകിട വ്യവസായികളും അടക്കമുളളവര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബജറ്റിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗിനെ ഉപദേശം തേടി സന്ദര്‍ശിച്ചുവോ?

ബിജെപി മന്ത്രിമാർ വരെ
കോണ്‍ഗ്രസ് നേതാവ് എന്നതിലുപരി അറിയപ്പെടുന്ന സാമ്പത്തിക കാര്യ വിദഗ്ധനാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. 1991ലെ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നില്‍. ബജറ്റിന് മുന്‍പായി ബിജെപി മന്ത്രിമാര്‍ വരെ മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്താറുണ്ട്. . മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിന് മുന്‍പ് മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു.

നിർമ്മല കാണാനെത്തി
കഴിഞ്ഞ ദിവസം നിലവിലെ ധനകാര്യമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ദില്ലിയിലെ വസതിയില്‍ എത്തി മന്‍മോഹന്‍ സിംഗിനെ കണ്ടിരുന്നു. ബജറ്റ് അവതരണത്തിന് മന്‍മോഹന്‍ സിംഗിനെ പാര്‍ലമെന്റിലേക്ക് ക്ഷണിക്കാനാണ് നിര്‍മ്മല സീതാരാമന്‍ വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബജറ്റിന് മുന്നോടിയായി മൻമോഹൻ സിംഗിനെ സന്ദർശിച്ചു എന്നൊരു പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഉപദേശം തേടിയാണ് സന്ദർശനം എന്നാണ് പ്രചാരണം.

മോദി-സിംഗ് കൂടിക്കാഴ്ച
ഈ പ്രചാരണത്തിനൊപ്പം ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്. മോദി-സിംഗ് കൂടിക്കാഴ്ചയുടേതാണ് ഈ വീഡിയോ. ഇന്ത്യയുടെ സാമ്പത്തിക രംഗം അത്രമേല്‍ അപകടത്തിലാണെന്നും അതിനാലാണ് മോദി ഉപദേശം തേടി മന്‍മോഹന്‍ സിംഗിനെ കാണാന്‍ എത്തിയത് എന്നുമാണ് പ്രചാരണം. എന്താണ് ഈ വീഡിയോയുടേയും പ്രചാരണത്തിന്റെയും സത്യാവസ്ഥ എന്ന് പരിശോധിക്കാം.

സാമ്പത്തിക രംഗം ദയനീയാവസ്ഥയില്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മോദി കാറിലെത്തുന്നതും മന്‍മോഹന്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതും കാണാം. ഇരുവരും കൈ കൊടുക്കുകയും വീടിന് അകത്തേക്ക് പോകുന്നതുമാണ് ഒരു മിനിറ്റിനടുത്ത് ദൈര്‍ഘ്യമുളള വീഡിയോ. കാരണമില്ലാതെ സ്വന്തം അമ്മയെ പോലും കാണാന്‍ പോകാത്ത ആളാണ് മോദിയെന്നും അങ്ങനെ ഉളള ആള്‍ മന്‍മോഹനെ കാണാന്‍ വന്നെങ്കില്‍ അതിനര്‍ത്ഥം സാമ്പത്തിക രംഗം ദയനീയാവസ്ഥയില്‍ ആണെന്നുമാണ് വീഡിയോക്ക് ഒപ്പമുളള കുറിപ്പ്.

2014ല്‍ നടന്ന സംഭവം
മോദിയും മന്‍മോഹന്‍ സിംഗും പരസ്പരം കൂടിക്കാഴ്ച നടത്തി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോഴൊന്നുമല്ല. അത് 2014ല്‍ നടന്ന സംഭവമാണ്. വിത്ത് പ്രിയങ്ക എന്ന പേജില്‍ നിന്നുമാണ് ഈ പ്രചാരണം നടക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുളള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കടുത്ത വിമര്‍ശകനാണ് മന്‍മോഹന്‍ സിംഗ്. അടുത്തിടെ മൻമോഹൻ സിംഗിന്റെ ഓഫീസ് സ്റ്റാഫുകളുടെ എണ്ണം സർക്കാർ വെട്ടിക്കുറച്ച് വിവാദമായിരുന്നു.
വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 2014ലെ കൂടിക്കാഴ്ചയുടെ വീഡിയോ കാണാം












Click it and Unblock the Notifications