രാജ്യത്ത് ഒമൈക്രോൺ തീവ്രത: കേന്ദ്ര സംഘം കേരളത്തിലേക്ക്; പഞ്ചാബും ഉത്തർപ്രദേശും പട്ടികയിൽ
രാജ്യത്ത് ഒമൈക്രോൺ തീവ്രത: കേന്ദ്ര സംഘം കേരളത്തിലേക്ക്; പഞ്ചാബും ഉത്തർപ്രദേശും പട്ടികയിൽ
ന്യൂഡൽഹി: രാജ്യത്ത് ഒമൈക്രോൺ, കോവിഡ് - 19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനങ്ങളിലേക്ക് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. 10 സംസ്ഥാനങ്ങളിലേക്കാണ് സർക്കാർ സംഘത്തെ വിന്യസിക്കുന്നത്.
കേസുകൾ കൂടുന്നതും വാക്സിനേഷൻ വേഗത കുറയുന്നതും ആയ സംസ്ഥാനങ്ങളിലേക്കാണ് സംഘം എത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കേരളം ഉൾപ്പെടെ മഹാരാഷ്ട്ര, തമിഴ്‌നാട്, ബംഗാൾ, മിസോറാം, കർണാടക, ബിഹാർ, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയാണ് ഈ 10 സംസ്ഥാനങ്ങൾ. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബും ഉത്തർപ്രദേശും കേന്ദ്രത്തിന്റ പട്ടികയിൽ ഉണ്ട്.
മൂന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കേന്ദ്ര സംഘം സംസ്ഥാനങ്ങളിൽ വിന്യസിക്കും. സംഘത്തിന്റെ സംസ്ഥാനങ്ങളിൽ പരിശോധനയും നിരീക്ഷണവും നടത്തും. കോവിഡ് സാഹചര്യത്തെ പറ്റി സംസ്ഥാന ആരോഗ്യ അധികാരികളുമായി കേന്ദ്ര സംഘം സ്ഥിതിഗതികൾ വിലയിരുത്തും.ഓരോ സംസ്ഥാനത്തും കോവിഡ് വാക്‌സിനേഷന്റെ പുരോഗതിയും ആശുപത്രി കിടക്കകളും മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും ഉൾപ്പെടെ കാര്യങ്ങളും നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര സംഘങ്ങൾ പരിശോധിക്കും.
ഒമൈക്രോൺ വ്യാപനം: 108 രാജ്യങ്ങളും ഒരു മാസത്തിനുള്ളിൽ 1.5 ലക്ഷത്തിലധികം കേസുകളും
"സംസ്ഥാന തല കേന്ദ്ര സംഘങ്ങൾ സ്ഥിതി ഗതികൾ വിലയിരുത്തുകയും പരിഹാര നടപടികൾ നിർദ്ദേശിക്കുകയും പൊതു ജനാരോഗ്യ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും..."ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമാണ് ഈ നടപടി. കഴിഞ്ഞ ദിവസം പ്രധാന മന്തിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം നടന്നിരുന്നു. യോഗത്തിന് പിന്നാലെ , രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഒമൈക്രോൺ വകഭേദം ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു.
ശൈലജയുടെ പിപിഇ കിറ്റ് വാദം പൊളിയുന്നു; തെളിവുകൾ സഹിതം വിവരാവകാശ രേഖകൾ പുറത്ത്
ഒമൈക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രത്തിൽ നിന്നും സ്ഥിതി വിലയിരുത്താൻ സംഘങ്ങളെ അയക്കുമെന്നും അതിനായി അധികാരികൾക്ക് നിർദ്ദേശം നൽകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പറഞ്ഞിരുന്നു. കേസുകളുടെ കുതിച്ചു ചാട്ടവും മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലുമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യോഗത്തിൽ പങ്കെടുത്തവരിൽ കാബിനറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ, ഡിജി ഐസിഎംആർ, നിതി ആഗ്യോഗിലെ അംഗം (ആരോഗ്യം), ദേശീയ ആരോഗ്യ അതോറിറ്റിയുടെ സിഇഒ, ആഭ്യന്തരം, ആരോഗ്യം, കുടുംബക്ഷേമം, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി, ആയുഷ്, എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരും ഉൾപ്പെടുന്നു.
പുതിയ വകഭേദം കണക്കിലെടുത്ത് നമ്മൾ ജാഗ്രതയിൽ ശ്രദ്ധയുളളവരായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കേസുകളുടെ ഫലപ്രദമായ നിരീക്ഷണത്തിലൂടെ ഉയർന്നു വരുന്ന ഹോട്ട്‌സ്‌പോട്ടുകളുടെ ഉയർന്നതും സൂക്ഷ്മവുമായ നിരീക്ഷണം ഉറപ്പാക്കാൻ അദ്ദേഹം അധികാരികൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി. മഹാമാരിയ്ക്ക് എതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. കോവിഡ് സുരക്ഷിതമായ പെരുമാറ്റം തുടർച്ചയായി പാലിക്കേണ്ടതിന്റെ ആവശ്യകത ഇന്നും പരമ പ്രധാനമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ 236 ഒമൈക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു. അതിൽ 104 എണ്ണം പൂർണ്ണമായും രോഗം ഭേദമായവയാണ്. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കിലും ഒമൈക്രോൺ കേസുകൾ ഇരട്ട അക്കത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിലും മഹാരാഷ്ട്രയിലുമായി 129 ഒമൈക്രോൺ കേസുകൾ കണ്ടെത്തി. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ പകുതിയിൽ അധികവും ഇവിടെയാണെന്നും റിപ്പോർട്ട് വന്നിരുന്നു.
അതേസമയം, ഇന്ത്യയിൽ ഇന്ന് ആകെ 415 ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.. 115 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. 108 കേസുകളാണ് ഇവിടെ. ഡല്‍ഹിയാണ് രാജ്യത്തിന്റെ രണ്ടാമത്തെ പട്ടികയിൽ. കേസുകളുടെ എണ്ണം 79 ആണ്. ഗുജറാത്തില്‍ 43, തെലങ്കാന- 38, കേരളം- 37, തമിഴ്‌നാട് - 34 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം. എന്നാൽ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.