ഇന്ത്യയിൽ ഒമൈക്രോൺ തീവ്രമായേക്കില്ല; ഫെബ്രുവരിയോടെ കേസുകൾ ഉയർന്നേക്കുമെന്നും വിദഗ്ദർ
ദില്ലി; രാജ്യത്ത് ഒമൈക്രോൺ വ്യാപനം തീവ്രമാകില്ലെന്ന് ദേശീയ കോവിഡ് -19 സൂപ്പർ മോഡൽ കമ്മിറ്റി മേധാവി എം വിദ്യാസാഗർ. യു കെയിൽ ഒമൈക്രോൺ വകഭേദം വ്യാപിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുകെയിൽ കേസുകൾ ഉയരുകയാണെങ്കിലും ഇന്ത്യയിൽ ഒമൈക്രോൺ വ്യാപനം കുറവായിരിക്കും. യുകെയിലെ സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, യുകെയിൽ കുറഞ്ഞ സെറോ പോസിറ്റിവിറ്റിയാണ് മാത്രമല്ല വാക്സിൻ വിതരണം കൂടുതലുമാണ്. എന്നാൽ ഇന്ത്യയിലും ഇവ രണ്ടും ഉണ്ട്, അതുകൊണ്ട് ത്നനെ ഒമൈക്രോൺ വ്യാപനം തീവ്രമായേക്കില്ല. രണ്ടാമത്തെ കാര്യം യുകെ കൂടുതലും എം ആർ എൻ എ വാക്സിനുകളാണ് ഉപയോഗിക്കുന്നത്, അത് ഹ്രസ്വകാലത്തേക്ക് മാത്രം സംരക്ഷണം നൽകുന്നവയാണ്. ഇന്ത്യയിൽ അത്തരം വാക്സിനുകൾ അല്ല ഉപയോഗിക്കുന്നത്, വിദ്യാസാഗർ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെ്തു.
അതേസമയം ഇന്ത്യയിൽ ഒമൈക്രോൺ കേസുകൾ ജനവരിയാകുമ്പോഴേക്കും വർധിച്ചേക്കുമെന്ന് പാനൽ ഇംഗങ്ങൾ പറയുന്നു. ഫെബ്രുവരിയിലാകും കേസുകളുടെ ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുകയെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ഇതുവരെ 101 ഓളം ഒമൈക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. 32 ഒമിക്രോണ്‍ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടക, ഗുജറാത്ത്, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 136 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 62,06,244 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 136.66 കോടി (1,36,66,05,173) പിന്നിട്ടു. 1,43,67,288 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8706 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,62,765 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.38 % ആണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍ തുടര്‍ച്ചയായ 51-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,145 പേര്‍ക്കാണ്. നിലവില്‍ 84565 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,45,402 പരിശോധനകള്‍ നടത്തി. ആകെ 66.28 കോടിയിലേറെ (66,28,97,388) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.62ശതമാനമാണ്. കഴിഞ്ഞ 34 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 75 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 110-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 144 കോടിയിലധികം (1,44,00,62,975)) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 17.21 കോടിയിലധികം (17,21,19,646) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.












Click it and Unblock the Notifications