ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍: യുപിയില്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്
ലഖ്നൗ: പാർട്ടിയിലേക്ക് ഒരു കോടി പുതിയ അംഗങ്ങളെ ചേർക്കുകയെന്ന ലക്ഷ്യത്തോടെ വമ്പന്‍ അംഗത്വ വിതര ക്യാമ്പയിന് തുടക്കം കുറിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. നവംബർ 26 മുതൽ ഡിസംബർ 10 വരെ നീളുന്ന 15 ദിവസത്തെ ക്യാമ്പയിന് "ഏക് പരിവാർ, നയേ സദസ്യ ചാർ [ഒരു കുടുംബം, നാല് പുതിയ അംഗങ്ങൾ]" എന്ന മുദ്യാവാക്യമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
മിസ്സ് കോള്‍ വഴിയും ആളുകള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ കഴിയും. 'പാർട്ടി അംഗമാകാൻ ആളുകൾ 8230005000 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാല്‍ മതി'- സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അംഗത്വ വിതരണ യജ്ഞത്തിന്റെ ഭാഗമായി പ്രമുഖ മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പാർട്ടി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മമത ബാനര്‍ജി: എല്ലാം വെറും നാടകമെന്ന് കെസി വേണുഗോപാല്‍
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ 40 ശതമാനം സ്ത്രീ സംവരണം. 12-ാം ക്ലാസ് പരീക്ഷ പാസാകുന്ന പെൺകുട്ടികൾക്ക് ഇലക്ട്രിക് സ്‌കൂട്ടി, സ്‌മാർട്ട്‌ഫോണുകൾ എന്നിവ ഉൾപ്പെടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ചും അംഗത്വ വിതരണത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ ജനങ്ങളോട് സംസാരിക്കും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും കോളേജുകൾക്കും സർവ്വകലാശാലകൾക്കും മുന്നിൽ പാർട്ടി പ്രവര്‍ത്തകര്‍ "ലഡ്കി ഹൂൺ, ലഡ് ശക്തി ഹൂൺ [ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്ക് പോരാടാന്‍ കഴിയും ]" കാമ്പെയ്‌നിന്റെ പോസ്റ്ററുകള്‍ പതിക്കുമെന്നും അജയ്കമാര്‍ ലല്ലു കൂട്ടിച്ചേര്‍ത്തു.
ദലിത്, മറ്റ് പിന്നോക്ക വിഭാഗ (ഒ ബി സി) വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ വോട്ടുകൾ ആകർഷിക്കുന്നതിനായി "ഭീം ചർച്ച " സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. ഭരണഘടനാ ശില്പിയായ ഡോ. ബി ആർ അംബേദ്കറുടെ നാമധേയത്തിലാണ് കോണ്‍ഗ്രസ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ചർച്ചയിൽ പാർട്ടി നേതാക്കളും പ്രവർത്തകരും അംബേദ്കറുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കും. പരിപാടിയുടെ ഭാഗമായി ഗ്രാമങ്ങളിലും വാർഡുകളിലും "രാത്രി ഭോജ് [രാത്രി വിരുന്നുകള്‍]" സംഘടിപ്പിക്കുകയും ചെയ്യും.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ മെഗാ അംഗത്വ വിതരണം. ഏറ്റവും ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിച്ച് സംസ്ഥാനത്തെ നഷ്ടപ്രതാപം തിരിച്ച് പിടിക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ടെങ്കിലും വിവിധ വിഭാഗങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതിനായി നിരവധി പരിപാടികളും അവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ബനേ യുപി കി ആവാസ്" (യുപിയുടെ ശബ്ദമാകൂ) എന്ന പ്രത്യേക പ്രചരണ പരിപാടിക്ക് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു. പാര്‍ട്ടിയുടെ ശബ്ദമായി മാറാന്‍ യുവാക്കളെ തിരഞ്ഞെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലയിലും പ്രത്യേക അഭിമുഖം നടത്തിയാവും യുവാക്കളുടെ പാർട്ടി വക്താക്കളുടെ നിയമനം നടത്തുക.
Recommended Video
അതേസമയം, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉത്തർപ്രദേശിലെ 5 കോടി സ്ത്രീ വോട്ടർമാരിലേക്ക് എത്താൻ പദ്ധതിയിടുന്ന "സ്ത്രീ കേന്ദ്രീകൃത" പദ്ധതി സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയകരമായി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെയാണ് 5 കോടിയിലും ഏറെ വരുന്ന യുവ വോട്ടുബാങ്കിലേക്ക് കണ്ണുവെച്ചുകൊണ്ടും പുതിയ പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.