ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ പെരുകുന്നു; തട്ടിപ്പുകാർ ഇന്ത്യക്കാരെ ലക്ഷ്യമിടുന്നത് ഇങ്ങനെ
രാജ്യത്തുടനീളം നിക്ഷേപ തട്ടിപ്പുകൾ പെരുകുകയാണ്. സൈബർ കുറ്റകൃത്യ യൂണിറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ പേർ സങ്കീർണ്ണമായ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളാകുന്നു എന്നാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നടന്ന നിരവധി സംഭവങ്ങൾ ഡിജിറ്റൽ സംവിധാനങ്ങൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നു.
ഹൈദരാബാദിൽ ഹനുമക്കൊണ്ടയിലെ പാർക്കലിൽ നിന്നുള്ള രണ്ട് ഡോക്ടർമാർക്ക് 2.5 കോടിയിലധികം നഷ്ടമായത് അത്തരമൊരു തട്ടിപ്പിലൂടെയാണ്. പ്രൊഫഷണലെന്ന് തോന്നിപ്പിക്കുന്ന ഒരു സ്റ്റോക്ക് ട്രേഡിംഗ് ആപ്ലിക്കേഷനിൽ നിക്ഷേപിക്കാനായി ഇവരോട് ആവശ്യപ്പെടുകയായിരുന്നു.സ്ഥിരമായ ലാഭം കാണിക്കുന്ന വ്യാജ ഡാഷ്‌ബോർഡുകൾ പ്രദർശിപ്പിച്ചാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങളിലൂടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിച്ച ഈ ആപ്ലിക്കേഷൻ ഇവരെ തട്ടിപ്പിനിരയാക്കിയത്.

ഈ തുക പിൻവലിക്കാൻ ഡോക്ടർമാർ ശ്രമിച്ചപ്പോൾ, പണം ലഭിക്കുന്നതിന് കൂടുതൽ പണം നിക്ഷേപിക്കണമെന്ന് പ്ലാറ്റ്ഫോം ആവശ്യപ്പെടുകയായിരുന്നു. പണം നിക്ഷേപിച്ചതടെ ഒടുവിൽ അക്കൌണ്ടുകൾ പൂർണമായും ലോക്ക് ചെയ്തു. തുടർന്ന് ഡോക്ടർമാർ സൈബർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
സമാനമായൊരു തട്ടിപ്പ് പുണെയിലും റിപ്പോർട്ട് ചെയ്തു. ഹിഞ്ചെവാഡിയിൽ നിന്നുള്ള 43 വയസ്സുകാരനായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയരാണ് പറ്റിക്കപ്പെട്ടത്. സോഷ്യൽ മീഡിയ വഴി ലഭിച്ച ലിങ്കിലൂടെ ഒരു വ്യാജ ട്രേഡിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് ഏകദേശം 60 ലക്ഷം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നിക്ഷേപം 12 കോടിയിലധികമായി വർദ്ധിച്ചുവെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്.
ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ "നികുതി അടയ്ക്കാൻ" ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം പണം കൈമാറിയ ശേഷം തട്ടിപ്പുകാർ അപ്രത്യക്ഷരായി. ഇതേ നഗരത്തിൽ തന്നെയുള്ള മറ്റൊരു സംഭവത്തിൽ,ചിഖാലിയിൽ നിന്നുള്ള ഒരു സ്ത്രീക്ക് എൻക്രിപ്റ്റഡ് മെസ്സേജിംഗ് ഗ്രൂപ്പുകൾ വഴി നടന്ന "ഒ.ടി.സി. ട്രേഡിംഗ്" തട്ടിപ്പിൽ 55 ലക്ഷം നഷ്ടപ്പെട്ടു.
ഗുജറാത്തിൽ ഒരു ഡോക്ടറോട് ഓൺലൈൻ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് 1.11 കോടി തട്ടിയെടുത്തയളെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതി പണം നിരവധി ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യുകയും അതിൽ ഒരു ഭാഗം ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.ഇതോടെ പണം തിരികെ പിടിക്കുന്നത് പ്രതിസന്ധിയായി.
എന്നിരുന്നാലും സാമ്പത്തിക രേഖകളും ആശയവിനിമയ വിവരങ്ങളും വിശകലനം ചെയ്തത് ഇയാളെ പോലീസ് കണ്ടെത്തി. ഇത്തരം സംഭവങ്ങളെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നൽകിയ കണക്കുകൾ പ്രകാരം, വെറും ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ 30,000-ത്തിലധികം ആളുകൾക്ക് നിക്ഷേപ തട്ടിപ്പുകളിലൂടെ 1,500 കോടിയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു, ഡൽഹി-എൻസിആർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ. ഇവ രാജ്യത്തെ ആകെ പരാതികളുടെ മൂന്നിൽ രണ്ട് ഭാഗവും വരും.
എന്താണ് യഥാർത്ഥത്തിൽ ഒരു നിക്ഷേപ തട്ടിപ്പ്?
സാമ്പത്തിക വിദഗ്ധർ, വ്യാപാരികൾ, അല്ലെങ്കിൽ യഥാർത്ഥ കമ്പനികളുടെ പ്രതിനിധികളായി ചമഞ്ഞ് വ്യക്തികളെ വ്യാജ പദ്ധതികളിലോ ഡിജിറ്റൽ ആസ്തികളിലോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലോ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതാണ് സാധാരണയായി ഒരു നിക്ഷേപ തട്ടിപ്പ്.
വാട്ട്‌സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ ഉയർന്നതും ഉറപ്പുള്ളതുമായ വരുമാനം വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പുകൾ പലപ്പോഴും ആരംഭിക്കുന്നത്. സെലിബ്രിറ്റികളെ അവതരിപ്പിക്കുന്ന ഡീപ് ഫേക്ക് വീഡിയോകളും ഇന്ന് നിക്ഷേപകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഇവ സർക്കാർ പദ്ധതികളെന്നോ, ഉയർന്ന വരുമാനം നൽകുന്ന പ്ലാറ്റ്ഫോമുകളെന്നോ തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് രീതി.
തട്ടിപ്പുകാർ സാധാരണയായി ഒരു പ്രത്യേക രീതിയാണ് പിന്തുടരുന്നത്. സ്ക്രീൻഷോട്ടുകൾ, സാക്ഷ്യപത്രങ്ങൾ, അല്ലെങ്കിൽ ചെറിയ തുക പിൻവലിക്കാനുള്ള അവസരങ്ങൾ എന്നിവ നൽകി അവർ തുടക്കത്തിൽ വിശ്വാസം നേടിയെടുക്കുന്നു. തുടർന്ന് ലാഭം കാണിക്കാൻ പ്രൊഫഷണലെന്ന് തോന്നിപ്പിക്കുന്ന ആപ്പുകളോ വെബ്സൈറ്റുകളോ ഉപയോഗിക്കുന്നു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കൂടുതൽ പണം നിക്ഷേപിക്കാൻ അവർ പിന്നീട് നിക്ഷേപകരെ പ്രേരിപ്പിക്കും.
ഒരു വലിയ തുക ശേഖരിച്ചു കഴിഞ്ഞാൽ, നിക്ഷേപം പിൻവലിക്കാൻ അനുവദിക്കാതെ അവർ അപ്രത്യക്ഷരാകും. ഷെൽ കമ്പനികൾ, വ്യാജ ബാങ്ക് അക്കൗണ്ടുകൾ, ക്രിപ്‌റ്റോകറൻസി വാലറ്റുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാർ തങ്ങളുടെ വിവരങ്ങൾ മറച്ചുവെക്കും. ഡിജിറ്റൽ നിക്ഷേപ തട്ടിപ്പുകൾ കുത്തനെ വർദ്ധിച്ചതോടെ, ഇത്തരം ശൃംഖലകൾ തകർക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം, I4C വഴി പ്രധാന നഗരങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകൾ അടയാളപ്പെടുത്തുകയും സംസ്ഥാനതലത്തിൽ നിരവധി റെയ്ഡുകൾ ഏകോപിപ്പിക്കുകയും ചെയ്തു. അടുത്തിടെ നടന്ന ഒരു അഖിലേന്ത്യാ ഓപ്പറേഷനിൽ വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനുകൾ, ജോലി തട്ടിപ്പുകൾ, ക്രിപ്‌റ്റോ-നിക്ഷേപ തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.
ഈ റെയ്ഡുകൾ ഇരകളെ വഞ്ചിക്കാൻ ഉപയോഗിച്ച ഡാറ്റാ സെർവറുകൾ, മൊബൈൽ ഉപകരണങ്ങൾ, ബാങ്ക് രേഖകൾ എന്നിവ വീണ്ടെടുക്കാൻ സഹായിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഈ തട്ടിപ്പുകളിൽ നിന്നുള്ള പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. പല കേസുകളിലും തട്ടിപ്പുകാർ ഷെൽ സ്ഥാപനങ്ങളും വിദേശ കൈമാറ്റങ്ങളും ഉൾപ്പെടുന്ന സങ്കീർണ്ണമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചതായി ഇ.ഡി. കണ്ടെത്തി.
അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തതിലൂടെ ചില ഇരകൾക്ക് ഭാഗികമായി പണം തിരികെ ലഭിച്ചു. റെഗുലേറ്റർമാരും മുന്നറിയിപ്പുകൾ ശക്തമാക്കിയിട്ടുണ്ട്. നിക്ഷേപ ഉപദേഷ്ടാക്കളോ പ്ലാറ്റ്‌ഫോമുകളോ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനും, സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ആപ്പുകൾ ഒഴിവാക്കാനും സാമ്പത്തിക അധികാരികൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പല സംസ്ഥാന പോലീസ് വകുപ്പുകളും ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിക്കുകയും സംശയാസ്പദമായ നിക്ഷേപ ലിങ്കുകൾ ഉടനടി റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ കാലത്തെ നിക്ഷേപ തട്ടിപ്പുകൾ പരമ്പരാഗത തട്ടിപ്പുകളേക്കാൾ വളരെ മുന്നിലാണ്. വ്യാജ ആപ്പുകൾ ഇപ്പോൾ യഥാർത്ഥ പ്ലാറ്റ്‌ഫോമുകളോട് ഏറെക്കുറെ സാമ്യമുള്ളവയാണ്.
എൻക്രിപ്റ്റഡ് മെസ്സേജിംഗ് ഗ്രൂപ്പുകൾ തട്ടിപ്പുകാർക്ക് കെട്ടിച്ചമച്ച "വിജയകഥകൾ" ഉപയോഗിച്ച് വിശ്വാസ്യത ഉണ്ടാക്കാൻ സഹായിക്കുന്നു. പല ഇരകളും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ്.
തട്ടിപ്പുകാർ ക്രിപ്‌റ്റോകറൻസി ചാനലുകളിലേക്കും മാറുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് അതിർത്തികൾ കടന്ന് പണം വേഗത്തിൽ കൈമാറാൻ സഹായിക്കുന്നു. മാത്രമല്ല ഈ പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇതോടെ കൂടുതൽ സങ്കീർണമാകുകും ചെയ്യുന്നുണ്ട്. സുരക്ഷിതമായിരിക്കാൻ വിദഗ്ദ്ധരും അധികാരികളും ചില അവശ്യ മുൻകരുതലുകൾ ശുപാർശ ചെയ്യുന്നുണ്ട്.
പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുക: ഏതൊരു നിക്ഷേപ ആപ്പും സെബിയിലോ മറ്റ് റെഗുലേറ്റർമാരിലോ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക.
ഉറപ്പുള്ള വരുമാനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക: നിയമപരമായ ഒരു നിക്ഷേപവും ഉറപ്പായ ലാഭം വാഗ്ദാനം ചെയ്യുന്നില്ല.
സമ്മർദ്ദ തന്ത്രങ്ങൾ ഒഴിവാക്കുക: തട്ടിപ്പുകാർ പലപ്പോഴും വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കും. ഇത് സാധാരണയായി നിയമപരമായ സ്ഥാപനങ്ങൾ ചെയ്യാത്ത കാര്യമാണ്.
സോഷ്യൽ മീഡിയ റഫറലുകൾ വിശ്വസിക്കരുത്: വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം എന്നിവയിൽ പങ്കിടുന്ന ലിങ്കുകൾ സംശയത്തോടെ കാണണം.
നേരത്തെ റിപ്പോർട്ട് ചെയ്യുക: സൈബർ ക്രൈം പോർട്ടലിലോ പ്രാദേശിക പോലീസിലോ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെയധികം മെച്ചപ്പെടുത്തും.
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുമ്പോൾ നിക്ഷേപ അവസരങ്ങൾ വികസിക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുന്നുണ്ട്. നിയമ നിർവ്വഹണ ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോൾ, കൂടുതൽ സങ്കീർണ്ണമാകുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ പൗരന്മാർക്ക് ഏറ്റവും ശക്തമായ പ്രതിരോധം അവബോധവും ജാഗ്രതയുമാണെന്ന് വിദഗ്ദ്ധർ ഊന്നിപ്പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications