മണിപ്പൂർ വിഷയത്തില്‍ പാർലമെന്റില്‍ പ്രതിപക്ഷ ബഹളം: എഎപി എംപി സഞ്ജയ് സിംഗിന് സസ്പെന്‍ഷന്‍
ഡല്‍ഹി: മണിപ്പൂർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ എഎഎപി എംപി സഞ്ജയ് സിംഗിന് സസ്പെന്‍ഷന്‍. രാജ്യസഭയിലെ ബഹളത്തിനിടയിൽ, ചെയർമാന്റെ നിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാണ് എഎപി എംപി സഞ്ജയ് സിംഗിനെ മൺസൂൺ സമ്മേളനത്തില്‍ നിന്നും പൂർണ്ണമായും ചെയർമാൻ ജഗ്ദീപ് ധങ്കർ സസ്പെൻഡ് ചെയ്തത്. സസ്‌പെൻഡ് ചെയ്യപ്പെടുന്നതിന് മുമ്പ് സഞ്ജയ് സിംഗ് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെക്കുകയും ചെയ്തു. മണിപ്പൂർ വിഷയത്തിൽ സഭ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ആരാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷമല്ല തീരുമാനിക്കേണ്ടതെന്നും ലോക്‌സഭയിൽ സ്പീക്കർ ഓം ബിർള വ്യക്തമാക്കിയതും പ്രതിപക്ഷ പ്രതിഷേധം ശക്തമാവാന്‍ ഇടയാക്കി.

മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെടുന്ന പ്രതിപക്ഷ അംഗങ്ങളുടെ പാർട്ടി ബന്ധം പരാമർശിക്കാത്തതിനെച്ചൊല്ലി ചെയർമാൻ ജഗ്ദീപ് ധൻഖറും ടിഎംസിയുടെ ഡെറക് ഒബ്രിയാനും തമ്മിൽ രൂക്ഷമായ വാക്കുതർക്കത്തെ തുടർന്ന് തിങ്കളാഴ്ച രാജ്യസഭാ നടപടികൾ ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ചെയ്തിരുന്നു. രാജസ്ഥാൻ മുതൽ മണിപ്പൂർ വരെയുള്ള സംസ്ഥാനങ്ങളിലെ അക്രമങ്ങളെക്കുറിച്ച് ഹ്രസ്വകാല ചർച്ചകൾ ആവശ്യപ്പെട്ട് ഭരണപക്ഷത്ത് നിന്ന് റൂൾ 176 പ്രകാരം ലഭിച്ച 11 നോട്ടീസുകളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍, എംപിമാരുടെയും അവരുടെ രാഷ്ട്രീയ പാർട്ടികളുടെയും പേരുകൾ ധൻഖർ വായിച്ചു.
എന്നാൽ മണിപ്പൂർ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ എംപിമാരിൽ നിന്ന് റൂൾ 267 പ്രകാരം ലഭിച്ച നോട്ടീസ് സ്പീക്കർ വായിച്ചെങ്കിലും പാർട്ടി ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. റൂൾ 176 പ്രകാരം എംപിമാർ നോട്ടീസ് നൽകിയത് പോലെ, റൂൾ 267 പ്രകാരം നോട്ടീസ് നൽകിയ എംപിമാരുടെ പാർട്ടികളെയും പരാമർശിക്കാൻ ഒബ്രിയൻ ചെയർമാനോട് ആവശ്യപ്പെടുകയായിരുന്നു. ഇരിപ്പിടത്തിൽ ഇരിക്കാൻ ധൻഖർ ഒബ്രിയനോട് ആവശ്യപ്പെട്ടെങ്കിലും ടിഎംസി നേതാവ് വഴങ്ങിയില്ല. ഇതോടെ "നിങ്ങൾ ചെയറിനെ വെല്ലുവിളിക്കുന്നു," വെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടത്.
പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിപക്ഷ-മുന്നണിയുടേയും ബിജെപിയുടേയും എംപിമാർ വെവ്വേറെ പ്രതിഷേധം നടത്തി. മണിപ്പൂർ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാർലമെന്റില്‍ പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധമെങ്കില്‍ രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിലായിരുന്നു ബിജെപി എംപിമാരുടെ പ്രതിഷേധം.












Click it and Unblock the Notifications