2021ലെ 93 ശതമാനം കോവിഡ് മരണങ്ങളും മാര്‍ച്ചിന് ശേഷം: പുതിയ കേസുകളിലും റെക്കോര്‍ഡ് വര്‍ധനവ്
ദില്ലി: 2021 ൽ രാജ്യത്ത് രേഖപ്പെടുത്തിയ മൊത്തം കൊവിഡ് മരണങ്ങളിൽ 93 ശതമാനവും രേഖപ്പെടുത്തിയത് മാര്‍ച്ച് ഒന്നിന് ശേഷം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാര്‍ച്ച് ഒന്നിന് ശേഷം മാത്രം രാജ്യത്ത് 1.17 ലക്ഷം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പകർച്ചവ്യാധിയുടെ തുടക്കം മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് മരണങ്ങളിൽ 42.72 ശതമാനമാണ് മാർച്ച് മുതൽ മെയ് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നുമാണ് സര്‍ക്കാര്‍ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് ഇതുവരെ 2.74 ലക്ഷം കൊറോണ വൈറസ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് ഒന്നിന് ഇത് 1.57 ലക്ഷമായിരുന്നു. 2021 ജനുവരി 1 വരെ ഇന്ത്യയില്‍ 1.48 ലക്ഷം കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021 ൽ മാത്രം 1.25 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 1.17 ലക്ഷവും മാർച്ച് മുതലാണ് റിപ്പോർട്ട് ചെയ്തത്. 2020 ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ പുതിയ കേസുകളും മാർച്ച് മുതൽ മെയ് വരെ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാമാരിയുടെ ആരംഭം മുതൽ ജനുവരി 1 വരെ ഇന്ത്യയുടെ മൊത്തം കോവിഡ് -19 കേസുകള്‍ 1.02 കോടി ആയിരുന്നു. ഇപ്പോൾ ഇത് 2.49 കോടിയാണ്. 2021 ൽ 1.46 കോടി കേസുകൾ കൂടി വര്‍ധിച്ചു. ജനുവരി ഒന്നിന് ശേഷം ഇന്ത്യ മൊത്തം കേസുകളിൽ 143 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
മാർച്ച് മുതൽ ഇന്ത്യയില്‍ 1.38 കോടി പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് കേസുകളെ എണ്ണം 2020 ജൂലൈ 17 നായിരുന്നു ആദ്യ 10 ലക്ഷം കടന്നത്. ഓഗസ്റ്റ് 7 ന് 20 ലക്ഷവും, ഓഗസ്റ്റ് 23 ന് 30 ലക്ഷവും, സെപ്റ്റംബർ 5 ന് 40 ലക്ഷവും, സെപ്റ്റംബർ 16 ന് 50 ലക്ഷവുമായി ഉയര്‍ന്നു. സെപ്റ്റംബർ 28 ന് 60 ലക്ഷം, ഒക്ടോബർ 11 ന് 70 ലക്ഷം, ഒക്ടോബർ 29 ന് 80 ലക്ഷം, നവംബർ 20 ന് 90 ലക്ഷം, ഡിസംബർ 19 ന് ഒരു കോടിയും മറികടന്നു.
ഏപ്രിൽ 20 നാണ് ഇന്ത്യയുടെ മൊത്തം കേസുകൾ 1.53 കോടി മറികടന്നത്. മെയ് 4 ന് ഇത് 2.02 കോടിയിലെത്തി. ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ, മെയ് മാസത്തില്‍ 17 ദിവസത്തിനുള്ളിൽ ഇന്ത്യയില്‍ 20,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 44 ശതമാനം വർധന.












Click it and Unblock the Notifications