ഓക്സ്ഫോഡ് വാക്സിൻ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ വാക്സിൻ പരീക്ഷണം നിർത്തിവെച്ചു
ദില്ലി: കൊറോണ വൈറസിനെതിരായ ഇന്ത്യയിലെ വാക്സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. ഡ്രഡ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് ഇനിയൊരു നിർദേശം ലഭിക്കുന്നത് വരെയാണ് മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടുള്ളത്. വിദേശരാജ്യങ്ങളിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടും ഇന്ത്യയിൽ മാത്രം മരുന്ന് പരീക്ഷണം തുടരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിജിഐ കഴിഞ്ഞ ദിവസം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
Recommended Video

ഡിസിജിഎയുടെ നോട്ടീസ്
ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി ആസ്ട്ര സെനേക്ക അമേരിക്കയിൽ കൊവിഡ് വാക്സിന്റെ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. അമേരിക്കയിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടും ഇന്ത്യയിൽ മരുന്ന് പരീക്ഷണം തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണമന്നാണ് നോട്ടീസിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം.
അതേ സമയം പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് മറ്റ് രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം നിർത്തിവെച്ചത് അറിയിച്ചില്ലെന്നും വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും കാരണം കാണിക്കൽ നോട്ടീസിൽ ചോദിക്കുന്നുണ്ട്. ഇന്ത്യയിലെ 17 നഗരങ്ങളിലാണ് നിലവിൽ വാക്സിൻ പരീക്ഷണം നടന്നുവരുന്നത്.

ബാധിക്കില്ലെന്ന് അറിയിപ്പ്
ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണത്തിൽ ആസ്ട്ര സേനേക്കയുമായി വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്സ്ഫഡ് സർവ്വകലാശാല ഇതോടെ നിർത്തിവെച്ചത്. എന്നാൽ ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങളെ ബ്രിട്ടനിലെ സംഭവങ്ങൾ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
ഓക്സ്ഫോഡ് സർവ്വകലാശാലയിലെ ഗവേഷകരുമായി ചേർന്ന് കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്ന ആസ്ട്ര സെനേക്ക ചൊവ്വാഴ്ചയാണ് സ്വതന്ത്ര കമ്മറ്റിയ്ക്ക് സുരക്ഷ വിലയിരുത്തുന്നതിന് വേണ്ടി പരീക്ഷണം താൽക്കാലികമായി നിർത്തിവെക്കുന്നതായി വ്യക്തമാക്കിയത്.

അജ്ഞാത രോഗം
ബ്രിട്ടനിൽ വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് രോഗാവസ്ഥയുണ്ടായതോടെ പരീക്ഷണം നിർത്തിവെക്കുകയാണെന്ന് ആസ്ട്ര സെനേക്ക നേരത്തെ പ്രസ്താവനയിലുടെ അറിയിച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തെ ബാധിക്കില്ലെന്നും പരീക്ഷണം തുടരുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഡ്രഗ് കൺട്രോളർ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ബുധനാഴ്ച കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുന്നത്.

ട്രാൻവേഴ്സ് മൈലൈറ്റീസ്
ബ്രിട്ടനിൽ മരുന്ന് കുത്തിവെച്ചയാളിൽ ട്രാൻവേഴ്സ് മൈലൈറ്റീസ് എന്ന രോഗാവസ്ഥ ഉണ്ടായതോടെയാണ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചതെന്നാണ് വിവരം. സുഷുന്മ നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്സ് മൈലൈറ്റീസ് എന്ന പേരിലറിയപ്പെടുന്നത്. അസ്ട്രാസെനാക്ക സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ വിവരങ്ങളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുണ്ട്. കഴിഞ്ഞ മാസമാണ് പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന് രണ്ടും മൂന്നും ഘട്ട വാക്സിൻ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്.












Click it and Unblock the Notifications