ഉദ്ധവ് താക്കറെ സഖ്യ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പി ചിദംബരം: ആശംസ തിഹാർ ജയിലിൽ നിന്ന്!!
ദില്ലി: മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള ശ്രമം അവസാനിപ്പിച്ച ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം. ഭരണഘടനയുടെ ഏറ്റവും മോശമായ ലംഘനമാണ് മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയത്. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ പുലര്‍ച്ചെ നാല് മണിക്ക് രാഷ്ട്രപതിയുടെ ഓഫീസിലെത്തി ഒപ്പിട്ടു വാങ്ങി. അവര്‍ക്ക് 9 മണി വരെ കാത്തിരിക്കാന്‍ സമയമുണ്ടായില്ല. അതെന്ത് കൊണ്ടാണെന്ന് ചിദംബരം ചോദിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം എടുത്തുകളഞ്ഞ രാഷ്ട്രപതിയുടെ ഉത്തരവിനെ പരാമര്‍ശിച്ചായിരുന്നു ചിദംബരത്തിന്റെ ചോദ്യം. ഇതാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് വഴിയൊരുക്കിയത്.
തിഹാര്‍ ജയിലില്‍ നിന്നും പുറത്തു വിട്ട ട്വീറ്റുകളില്‍ മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെ ചിദംബരം അഭിവാദ്യം ചെയ്തു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ മൂന്ന് മാസമായി തീഹാര്‍ തടവില്‍ കഴിയുന്ന ചിദംബരം പുതിയ സഖ്യസര്‍ക്കാരിന് ചില ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്

കര്‍ഷകരുടെ ക്ഷേമം, നിക്ഷേപം, തൊഴില്‍, സാമൂഹ്യനീതി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എന്നീ കാര്യങ്ങൡ വ്യക്തിഗത പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് ഉപരിയായി മൂന്ന് പാര്‍ട്ടികളുടെയും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വേണം തീരുമാനമെടുക്കാനെന്ന് ചിദംബരം ആവശ്യപ്പെട്ടു. ഒരു കാലത്ത് കേന്ദ്രത്തില്‍ പല പ്രധാന സഖ്യസര്‍ക്കാരുകള്‍ക്കും ചുക്കാന്‍ പിടിച്ചത് എഴുപത്തിയഞ്ചുകാരനായ ചിദംബരമായിരുന്നു. ഇന്ത്യയിലെ ഭരണത്തിന് സഖ്യസര്‍ക്കാരാണ് മികച്ചതെന്നും ചിദംബരം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ പരമ്പരാഗത എതിരാളികളായ ശിവസേനയും എന്‍സിപി-കോണ്‍ഗ്രസും കഴിഞ്ഞ കുറേ ആഴ്ചകളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായത്.












Click it and Unblock the Notifications