ബൻസാലിയുടെ തലകൊയ്യുന്നവർക്ക് 10 കോടി; രൺവീർ സിങിന്റെ കാല് തല്ലിയൊടിക്കും, ബിജെപിയുടെ ഭീഷണി!
Recommended Video
ചണ്ഡീഗഢ്: പദ്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോൾ പദ്മാവതിയുടെ സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്. പാര്‍ട്ടിയുടെ മുഖ്യ മാധ്യമ കോ ഓര്‍ഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദ പ്രഖ്യാപനം നടത്തിയത്. ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ നല്‍കുമെന്നും അവരുടെ കുടുംബത്തെ പരിരക്ഷിക്കുമെന്നുമാണ് സൂരജ് പാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നില്‍ക്കുമെന്ന് പറഞ്ഞ നടന്‍ രണ്‍വിര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും സൂരജ് പാല്‍ ഭീഷണിപ്പെടുത്തി. അതേസമയം ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ നല്‍കുമെന്ന് പറഞ്ഞ ഛത്രിയ സമാജം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂരജ് പാല്‍ അമു അവരെ അഭിനന്ദിക്കുകയും ചെയ്തു.
പത്മാവതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും സൂരജ് പാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സിനിമയ്‌ക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ലഖ്‌നൗവിലെ അഖണ്ഡ് രാഷ്ട്രീയവാദി പാര്‍ട്ടി അറിയിച്ചു. പത്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നില്‍ക്കുമെന്നുള്ള നടന്റെ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നടന്റെ കാല് രണ്ടും തല്ലിയൊടിക്കുമെന്നും സൂരജി പാൽ ഭീഷണിപ്പെടുത്തുന്നു. ഇതിന് മുമ്പ് ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് രജ്പുത് കർണി സേനയും ഭീഷമി മുഴക്കിയിരുന്നു. അതിനു ശേഷം ദീപികയ്ക്ക് മുംബൈ പോലീസ് വൻ സുരക്ഷയാണ് നൽകുന്നത്.
അണിയറ പ്രവർത്തകർക്ക് വധഭീഷണി
രജ്പുത് കർണി സേനയുടെ ഭീഷണിക്ക് പിന്നാലെ ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻസാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
റിലീസ് തീയ്യതി മാറ്റിവെച്ചു
അതേസമയം നിരവധി അഭ്യൂഹങ്ങൾക്കൊടുവിൽ സഞ്ജയി ലീല ബൻസാലി സംവിധാനം ചെയ്ത പദ്മാവതിയുടെ റീസിങ് ഡേറ്റ് മാറ്റി. ദീപിക പദുകോൺ, റൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ മുഖ്യകഥാ പാത്രങ്ങളായി എത്തുന്ന പദ്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. തീരുമാനം ആരുടെയും സമ്മര്‍ദത്തെത്തുടര്‍ന്നല്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വാക്കം18 മോഷൻ പിക്ച്ചർ പറഞ്ഞു. എത്രയും വേഗം തടസ്സങ്ങള്‍ നീങ്ങി സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. ആവശ്യമായ ക്ലിയറൻസ് നിലവിൽ വന്നാൽ പുതിയ റിലീസ് ഡേറ്റ് പ്രഖായപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നു വന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഉത്തർപ്രദേശ് സർക്കാർ
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി' സിനിമക്കെതിരേ തീവ്ര ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്ന് ഉത്തർ പ്രദേശ് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് യുപി ആഭ്യന്തരസെക്രട്ടറി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കഴിഞ്ഞദിവസം അയച്ച കത്തില്‍ പറയുന്നു. വിവാദചിത്രം ഇറങ്ങേണ്ട സാഹചര്യമല്ല ഇപ്പോള്‍ യുപിയിലേത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. 'പദ്മാവതി' പോലൊരു സിനിമ ഈ സമയത്ത് റിലീസ്‌ചെയ്യുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്നും സുരക്ഷ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ട് നേരിടുമെന്നും കത്തിലുണ്ട്.
ആദ്യ പോസ്റ്റർ മുതൽ വിവാദത്തിൽ
പദ്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പദ്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ് ചിത്രം വിവാദമായത്. രൺവീർ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബൻസാലി. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ പദ്മാവതിയായി എത്തുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗുഡാലോചന... വിദേശ ഫണ്ട്
പദ്മാവതി സിനിമയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. മുസ്ലീം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകൾ ചിത്രീകരിക്കുന്നു. ഇതിന് ദുബായിയിൽ നിന്ന് പണം നൽകുന്നുണ്ടെന്നും സുബ്രഹാമണ്യൻ സ്വാമി ആരോപിച്ചിരുന്നു. ചിത്രത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച സുബ്രഹ്മണ്യൻ സ്വാമി സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളുടെ സാമ്പത്തിക സ്രോതസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. യുപിഎ ഭരണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഇത്തരം ചിത്രങ്ങൾ കൂടുതലായി നിർമ്മാണം തുടങ്ങിയത്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.