തിരിച്ചടിക്കാൻ പാകിസ്താൻ, സൈന്യത്തിന് അനുമതി! പാക് സൈന്യം ഇറങ്ങി.. മിറാഷ് ഭയന്നോടിയെന്ന് വാദം
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ഞെട്ടിക്കുന്ന ആക്രമണത്തിന് പകരം ചോദിക്കാനുളള നീക്കവുമായി പാകിസ്താന്‍. ഇസ്ലാമാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് തിരിച്ചടിക്കാനുളള തീരുമാനം.
തിരിച്ചടിക്കാനുളള സമ്പൂര്‍ണ അനുമതിയാണ് പാക് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചു എന്ന അവകാശവാദത്തെ പാകിസ്താന്‍ തള്ളിക്കളഞ്ഞു. പാക് സൈന്യം തിരിച്ചടിച്ചെന്നും ഇന്ത്യൻ സേന ഭയന്നോടിയെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്.
ഒരു നഷ്ടവും സംഭവിച്ചിട്ടില്ല
ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ക്യാംപുകള്‍ തകര്‍ത്തത്. എന്നാല്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒരു നഷ്ടവവും സംഭവിച്ചിട്ടില്ല എന്നാണ് പാകിസ്താന്‍ പ്രതികരിക്കുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നത് ശരിയല്ലെന്നും പാകിസ്താന്‍ പറയുന്നു.
നേരിടാനുളള ശ്രമം പരാജയം
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നേരിടാന്‍ പാകിസ്താന്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യയുടെ പോര്‍ വിമാനം മിറാഷ് 2000നെ തകര്‍ക്കാന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ പാകിസ്താന്‍ അവകാശപ്പെടുന്നത് അങ്ങനെ അല്ല.
പാക് സൈന്യം തിരിച്ചടിച്ചെന്ന്
പാക് സൈന്യം തിരിച്ചടിച്ചുവെന്നും ഇന്ത്യന്‍ സേന തിരികെ പോയി എന്നുമാണ് പാക് സൈനിക മേധാവി അവകാശപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന ചില ചിത്രങ്ങളും പാകിസ്താന്‍ പുറത്ത് വിട്ടു. ഇന്ത്യന്‍ ആക്രമണത്തെ പാക് സൈന്യം നേരിട്ടെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ഇമ്രാന്‍ ഖാനും വ്യക്തമാക്കി.
ഉചിതമായ സമയത്ത് മറുപടി
അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ ഇന്ത്യന്‍ നീക്കത്തിന് ഒരു ന്യായീകരണവും ഇല്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്താന് എല്ലാ അവകാശവും ഉണ്ട്. ഉചിതമായ സമയത്ത്, ഉചിതമായ ഇടത്ത് വെച്ച് ഇന്ത്യയ്ക്ക് മറുപടി നല്‍കും.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഈ നടപടികളെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നും അത്തരം ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യ പറയുന്നത് കളളം
ആക്രമണം നടത്തിയെന്നും നിരവധി ഭീകരരെ കൊലപ്പെടുത്തി എന്നുമുളള ഇന്ത്യയുടെ അവകാശവാദത്തെ പൊളിക്കുമെന്നും പാകിസ്താന്‍ വെല്ലുവിളിക്കുന്നു. ആക്രമണം നടത്തിയെന്ന് പറയുന്ന സ്ഥലത്തേക്ക് ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളെ അയക്കും എന്നാണ് പാകിസ്താന്‍ പറയുന്നത്.
എന്തും നേരിടാൻ തയ്യാറാവണം
എന്തിനേയും നേരിടാന്‍ തയ്യാറായിരിക്കാനാണ് പാകിസ്താനിലെ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ രാജ്യത്ത് രൂപപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാകിസ്താനില്‍ നാളെ ദേശീയ അസംബ്ലി യോഗം ചേര്‍ന്ന് തുടര്‍നീക്കങ്ങള്‍ തീരുമാനിക്കും.
ഷെയിം ഷെയിം
അതേസമയം ഇമ്രാന്‍ ഖാന് എതിരെ വലിയ പ്രതിഷേധമാണ് പാകിസ്താനില്‍ ഉയരുന്നത്. പ്രതിപക്ഷം പാക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി നിരന്നു. ഷെയിം ഷെയിം വിളികളോടെ ആണ് പ്രധാനമന്ത്രിയെ സഭയിലേക്ക് എതിരേറ്റത്.
ഏത് നേരത്തും തിരിച്ചടി
ഇന്ത്യ ആക്രമിച്ചാല്‍ പിന്നെ ഒന്നും നോക്കാനില്ലെന്ന് നേരത്തെ ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയുമായും സേനാ മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏത് നേരത്തും തിരിച്ച് ഒരു ആക്രമണം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.
പാക് മാധ്യമങ്ങൾ പറയുന്നത്
ഇന്ത്യയുടെ ആക്രമണം പരാജയമായിരുന്നു എന്നാണ് പാകിസ്താനിലെ മാധ്യമങ്ങളും വാര്‍ത്ത നല്‍കുന്നത്. ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ച ഉടനെ തന്നെ പാക് സൈന്യം ഇടപെട്ടുവെന്നും ഇതോടെ ഇന്ത്യന്‍ സേന ഭയന്ന് തിരികെ പോയി എന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.