കശ്മീർ വിഷയത്തിൽ കടുത്ത നീക്കം, ഇന്ത്യൻ തടവുകാരെ വിട്ടയക്കുന്നത് അവസാന നിമിഷം നിർത്തി പാകിസ്താൻ!
ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കിയതും രണ്ടായി സംസ്ഥാനത്തെ വിഭജിച്ചതും ശക്തമായി എതിര്‍ത്താണ് പാകിസ്താന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ ന്യൂനപക്ഷ നിലപാട് ആണ് കശ്മീരിലൂടെ നടപ്പിലാക്കുന്നത് എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആളെക്കൂട്ടാനും പാകിസ്താന്‍ ശ്രമിക്കുന്നുണ്ട്.
പിന്നാലെ ഇന്ത്യയുമായുളള നയതന്ത്ര ബന്ധങ്ങള്‍ കുറക്കാനും പാക് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയുമായുളള വ്യാപാരം നിര്‍ത്തി വെക്കാനും ഇമ്രാന്‍ ഖാന്‍ അധ്യക്ഷനായ യോഗം തീരുമാനിച്ചു. പുതിയ ഹൈക്കമ്മീഷണറെ നിയമിക്കേണ്ടതില്ല എന്നും പാക് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. യുഎന്‍ രക്ഷാ സമിതിയേയും പാകിസ്താന്‍ സമീപിക്കും. എന്ന് മാത്രമല്ല പാക് സൈന്യത്തോട് ജാഗ്രതയോടെ ഇരിക്കാനും ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ കസ്റ്റഡിയിലുളള ഇന്ത്യന്‍ തടവുകാരുടെ വിഷയത്തിലും പാകിസ്താന്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്.
രണ്ട് ഇന്ത്യന്‍ തടവുകാരെ തിരിച്ച് അയക്കാനുളള തീരുമാനം തല്‍ക്കാലത്തേക്ക് പാകിസ്താന്‍ മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് രണ്ട് തടവുകാരെ ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ തീരുമാനിച്ച ദിവസം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത തീരുമാനം വന്നതോടെ പാക് സര്‍ക്കാര്‍ തീരുമാനം അവസാന നിമിഷം മരവിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തടവുകാരെ വിട്ടയക്കാനുളള തീരുമാനം മാറ്റിയതിനെ കുറിച്ച് ഇന്ത്യ പാകിസ്താനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.