ഡിസംബറില്‍ തെളിവില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ ഓഫീസര്‍ക്ക് ഏപ്രിലില്‍ വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍
ദില്ലി: മുന്‍ ഇന്ത്യന്‍ നേവി ഓഫീസര്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ഡിസംബറില്‍ കുല്‍ഭൂഷണ്‍ യാദവിനെതിരെ തെളിവുകളില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യ അധ്യക്ഷന്‍ സര്‍താജ് അസീസ് അറിയിച്ചിരുന്നത്.
എന്നാല്‍, നാലു മാസത്തിനിടയ്ക്ക് തെളിവുകളുണ്ടാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്നു. ഡിസംബറില്‍ പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ നടത്തിയ പരാമര്‍ശത്തിലാണ് കുല്‍ഭൂഷണ്‍ യാദവിനെതിരെ ചാരപ്പണിക്ക് തെളിവുകളില്ലെന്ന് സര്‍താജ് അറിയിച്ചത്. പിന്നീട് തെളിവുകള്‍ എവിടെനിന്നാണ് ഉണ്ടായതെന്ന് വ്യക്തമല്ല.
കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണെ ചാരപ്പണിക്ക് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഏത് ഡിപ്പാര്‍ട്ട്‌മെന്റാണ് അറസ്റ്റ് ചെയ്തതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേശകന്‍ കൂടിയായ സര്‍താജ് അസീസ് അറിയിച്ചിരുന്നില്ല. കാര്യമായ തെളിവുകള്‍ കുല്‍ഭൂഷണെതിരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമായിരുന്നു വിശദീകരണം.
യാദവിന് വധശിക്ഷയ്ക്ക് വിധിച്ച വാര്‍ത്ത പാകിസ്ഥാന്‍ ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയിലാണ് അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ അടിമുടി ദുരൂഹതയാണെന്ന് ഇന്ത്യ ആരോപിക്കുന്നു. സര്‍ക്കാരുമായോ റോയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കുല്‍ഭൂഷണ്‍ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്.