കാർഷിക നിയമം: ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ഇരുസഭകളും നിർത്തി വെച്ചു
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെയും രാജ്യസഭ 12.19 വരെയും നിര്‍ത്തി വെച്ചിരിക്കുകയാണ്. സഭ തുടങ്ങുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുളള ബില്ലിന്മേല്‍ സഭയില്‍ ചര്‍ച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്നും പ്രധാനമന്ത്രി മാപ്പ് അടക്കം പറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ സഭയില്‍ ചര്‍ച്ച നടത്താതെ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ ആണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള ബില്ല് അവതരിപ്പിക്കുക. മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുമായി ഒരു ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം വേണെമന്നും കര്‍ഷക സമരത്തിനിടെ മരണപ്പെട്ട നൂറുകണക്ക് കര്‍ഷകര്‍ക്ക് സഭയില്‍ അനുശോചന പ്രമേയം പാസ്സാക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.












Click it and Unblock the Notifications