പത്തനംതിട്ട മെഡിക്കൽ കോളേജിൽ ആഗസ്റ്റിൽ പോസ്റ്റ്മോർട്ടം ആരംഭിക്കും : മന്ത്രി വീണാ ജോർജ്
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സിവിൽ ജോലികൾ പൂർത്തിയായാൽ ഉടൻ പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനം കെ.എം.എസ്.സി.എൽ. ഒരുക്കും. ആഗസ്റ്റ് മാസത്തിൽ പോസ്റ്റ്മോർട്ടം ആരംഭിക്കാൻ മന്ത്രി നിർദേശം നൽകി. കോളേജ് കെട്ടിടം, ക്വാർട്ടേഴ്സുകൾ, ലക്ഷ്യ ലേബർ റൂം എന്നിവ സെപ്റ്റംബറോടെ പൂർത്തിയാകും. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷത്തോടെ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
കോന്നി മെഡിക്കൽ കോളേജിനായി സൃഷ്ടിച്ച തസ്തികകളിൽ ഉടൻ നിയമനം പൂർത്തിയാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ആംബുലൻസ് സേവനം ഉറപ്പാക്കണം. എക്സ്റേയുടെയും സിടി സ്‌കാനിംഗിന്റേയും പ്രവർത്തന സമയം വർധിപ്പിക്കണം. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണം.

മോഡ്യുലാർ ഓപ്പറേഷൻ തിയറ്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ജീവനക്കാർ യഥാസമയം ജോലിക്ക് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണം. മെഡിക്കൽ കോളേജിലേക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കാനും മന്ത്രി നിർദേശം നൽകി.
കെ.യു. ജനീഷ് കുമാർ എംഎൽഎ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, മറ്റ് ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. പാമ്പ് കടിയേറ്റാൽ വളരെപ്പെട്ടെന്ന് ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.
അതിനാൽ പാമ്പ് കടിയേറ്റ് വരുന്നവർക്ക് അധികദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റിവെനം ലഭ്യമാക്കിയിട്ടുള്ളത്. പരമാവധി ആശുപത്രികളിൽ ആന്റിവെനം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മതിയായ ആന്റിവെനം ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.-ന് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്.












Click it and Unblock the Notifications