ബിഹാർ ജനത മോദിയുടെ നേതൃത്വത്തിൽ വിശ്വസിച്ചു,ഇന്ന് ചരിത്ര ദിനമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ദില്ലി: ബീഹാറില്‍ വീണ്ടും അധികാരം ഉറപ്പിച്ചതോടെ എന്‍ഡിഎയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ബീഹാറിലെ ജനങ്ങളുടെ അസാധാരണമായ വിശ്വാസം എന്‍ഡിഎ വീണ്ടും നേടിയ ചരിത്ര ദിനമാണ് ഇന്നെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബിഹാര്‍ ജനത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ വിശ്വസിച്ചു. ബിഹാറിനെ വികസിപ്പിക്കുന്നത് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബീഹാറില്‍ അധികാരം ഉറപ്പിച്ചതോടെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം. ട്വീറ്റ് ഇങ്ങനെ: '' ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാര്‍ ഇന്ന് ലോകത്തെ പഠിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നാണ് ഇന്ന് ബീഹാര്‍ ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുന്നത്. പാവപ്പെട്ടവരും ദുരിതത്തിലായവരും സ്ത്രീകളും അടക്കം റെക്കോര്‍ഡ് വോട്ടെടുപ്പാണ് ബീഹാറിലുണ്ടായത്.
ഇന്ന് അവര്‍ ബീഹാറിന്റെ വികസനത്തിന് വേണ്ടി തീരുമാനമെടുത്തിരിക്കുകയാണ്. ബീഹാറിലെ ഓരോ വോട്ടര്‍മാരും ഇന്ന് വ്യക്തമാക്കിയിരിക്കുന്നത് തങ്ങള്‍ വികസനത്തിന് ഒപ്പം മാത്രമാണ് എന്നാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച ഭരണത്തിന്റെ അനുഗ്രഹം കാരണം 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ബീഹാര്‍ കാട്ടിത്തരുന്നത് എന്താണ് ബീഹാറിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എന്നാണ്.
മോദിക്ക് പിന്നാലെ, ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനും ആയ അമിത് ഷാ പ്രതികരണവുമായി ട്വിറ്ററില്‍ എത്തി. പൊള്ളയായ രാഷ്ട്രീയത്തേയും ജാതീയതയേയും പ്രീണനത്തേയും തള്ളി എന്‍ഡിഎയുടെ വികസനവാദത്തെ ബിഹാര്‍ ജനത സ്വീകരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഒരോ ബിഹാര്‍ സ്വദേശിയുടേയും പ്രതീക്ഷകളുടേയും അഭിലാഷങ്ങളുടേയും വിജയമാണിത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഇരട്ട എന്‍ജിന്‍ വികസനത്തിന്റെ വിജയമാണിത് എന്നും അദ്ദേഹം പറയുന്നു. ബിഹാറിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അഭിവാദ്യങ്ങളും അര്‍പിച്ചു.












Click it and Unblock the Notifications