പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കണം; ബജറ്റിൽ പരിഗണിക്കണമെന്ന് മന്ത്രാലയം
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി പെട്രോളിയം മന്ത്രാലയം ധനമന്ത്രിക്ക് നിവേദനം നൽകി. ഇക്കാര്യം ബജറ്റിൽ പരിഗണിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം. വില അനിയന്ത്രിതമായി ഉയരുന്നതിനിടെ നികുതി കുറയ്ക്കുന്നതിന് ആവശ്യമായ നിർദേശങ്ങളുടെ പട്ടിക ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും പെട്രോളിയം സെക്രട്ടറി കെഡി ത്രിപാഠി അറിയിച്ചിരുന്നു.
എന്നാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായില്ല. മോദി സർക്കാർ അധികാരമേറ്റെടുത്തശേഷം ഇന്ധനവില ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. 2014ൽ ബിജെപി സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ ഡീസലിന്റെ വില ലീറ്ററിന് 63.20 ആയിരുന്നു. ഡിസംബർ പകുതി മുതൽ ലീറ്ററിന് 3.31 രൂപയാണു പെട്രോളിനു മാത്രം വർധിച്ചത്. ഡീസലിനാകട്ടെ, 4.86 രൂപയും.
പെട്രോളിനു ലീറ്ററിന് 19.48 രൂപയാണ് എക്സൈസ് നികുതി. ഡീസലിന് 15.33 രൂപയും. 2016 ജനുവരി വരെ ഒൻപതു തവണയാണ് എൻഡിഎ സർക്കാർ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ലീറ്ററിന് രണ്ടു രൂപ എക്സൈസ് നികുതി കുറച്ചിരുന്നു. എന്നാൽ അത് പെട്രോൾ വില 70 രൂപയോട് അടുത്തപ്പോഴായിരുന്നു കുറച്ചത്.
മുംബൈയിൽ 80നു മുകളിലാണു പെട്രോൾ വില. രാജ്യത്ത് ഇന്ധനത്തിനായി ഏറ്റവും അധികം ചെലവഴിക്കേണ്ട നഗരങ്ങളിലൊന്നാണു മുംബൈ. ഇവിടുത്തെ സെയിൽസ് ടാക്സും വാറ്റും മറ്റു നഗരങ്ങളെ അപേക്ഷിച്ച് അധികമാണ്. മുംബൈയിൽ ഡീസലിന് 67.30 രൂപയുണ്ട്.