ഇറാൻ- യുഎസ് സംഘർഷം: പെട്രോൾ- ഡീസൽ വില മൂന്നാം ദിവസവും മുകളിലേക്ക്, ക്രൂഡ് ഓയിൽ ബാരലിന് 69. 20 ഡോളർ!!
ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു. യുഎസ് വ്യോമാക്രമണത്തിൽ ഉന്നത ഇറാൻ സൈനിക മേധാവി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷത്തോടെ തുടർച്ചായ മൂന്നാം ദിവസമാണ് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്നത്. ക്രൂഡ് ഓയിൽ നിരക്ക് 4.5 ശതമാനം ഉയർന്ന് ബാരലിന് 69. 20 ഡോളറിലെത്തിയിട്ടുണ്ട്. സൌദിയിലുണ്ടായ ആക്രമണത്തിന് ശേഷം ക്രൂഡ് ഓയിലിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ദില്ലി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ പെട്രോൾ വിലയിൽ 10 പൈസയും ചെന്നൈയിൽ 11 പൈസയുമാണ് വർധിച്ചിട്ടുള്ളത്. ഡീസൽ നിരക്കിൽ ദില്ലിയിൽ 15 പൈസയും കൊൽക്കത്തയിലും ചെന്നൈയിലും മുംബൈയിലും 16 പൈസയുമാണ് ലിറ്ററിന് വർധിച്ചിട്ടുള്ളതെന്നാണ് ഇന്ത്യൻ ഓയിൽ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 15-21 പൈസയാണ് പെട്രോളിന് വർധിച്ചത്. ഡീസൽ നിരക്കിൽ 23-29 പൈസയുടെ വർധനവുമാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനാടിസ്ഥാനത്തിലാണ് നിലവിൽ രാജ്യത്ത് പെട്രോൾ- ഡീസൽ വില വർധന പരിഷ്കരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ക്രൂഡ് ഓയിൽ നിരക്കിനെ ആശ്രയിച്ചാണ്
രാജ്യത്തെ ഇന്ധനവിലയിലെ വർധനവുണ്ടാകുന്നത്. 2017 ജൂലൈയിലാണ് ഈ പരിഷ്കാരം നിലവിൽ വരുന്നത്.

ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് യുഎസ്- ഇറാൻ ബന്ധം വഷളായിട്ടുള്ളത്. ബാഗ്ദാദിൽ വച്ചുണ്ടായ യുഎസ് ആക്രമണത്തിലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും വഷളായത്.
യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ഇറാൻ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് പുറമേ ഇറാൻ പൌരസേന കമാൻഡറും അഞ്ച് കമാൻഡോകളും യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹന വ്യുഹത്തിൽ മിസൈലുകൾ പതിക്കുകയായിരുന്നുവെന്നാണ് ഇറാൻ പുറത്തുവിട്ട വിവരം.












Click it and Unblock the Notifications