കേരളത്തിൽ ബിജെപി പ്രവർത്തകർ ദിനംപ്രതി ആക്രമിക്കപ്പെടുന്നു.. പിണറായി സർക്കാരിനെതിരെ നരേന്ദ്ര മോദി!!
Recommended Video
ഹൈദരാബാദ്: ശബരിമലയില്‍ സുപ്രീം കോടതി വിധി അനുസരിച്ച് യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുളള നീക്കങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടക്കുന്നു. നിയമത്തിന്റെ വഴിയിലൂടെ അക്രമികളെ പൂട്ടിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാരും പോലീസും.
അതിനിടെ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അടക്കമുളളവര്‍ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുന്നതിനിടെയാണ് മോദിയുടേയും വിമര്‍ശനം.
കേരളത്തിന് മുന്നറിയിപ്പ്
ശബരിമല വിഷയത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ ദിനം തെരുവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. പോലീസുകാര്‍ അടക്കം ആക്രമിക്കപ്പെട്ടു. കോടികളുടെ നാശനഷ്ടമുണ്ടായി. അക്രമം അഴിച്ച് വിട്ടവര്‍ തന്നെ ഇപ്പോള്‍ ഇരവാദവുമായി മുന്നോട്ട് വരികയാണ്. കേരളത്തില്‍ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ പ്രത്യാഘാതം സിപിഎമ്മിനും ഇടത് സര്‍ക്കാരിനും നേരിടേണ്ടി വരും എന്നാണ് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്.
സ്മൃതി ഇറാനിയുടെ ഭീഷണി
ഹര്‍ത്താലില്‍ അക്രമമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കഴിഞ്ഞ ദിവസം രംഗത്ത് വരികയുണ്ടായി. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത് എന്നും ഭരണഘടനാപരമായി തിരിച്ചടിക്കും എന്നുമാണ് സ്മൃതി ഇറാനിയുടെ ഭീഷണി. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നല്‍കി.
ജനവികാരം അടിച്ചമർത്തുന്നു
പിന്നാലെയാണ് കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രംഗപ്രവേശം. കേരളത്തിലെ ഭരണകൂടം ജനവികാരം അടിച്ചമര്‍ത്തുകയാണ് എന്ന് മോദി ആരോപിച്ചു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം വി മുരളീധരന്‍ എംപിയുടെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോദി പറഞ്ഞു.
മുരളീധരനെ അപായപ്പെടുത്താൻ ശ്രമം
എന്നിട്ടും അര്‍പ്പണ ബോധമുളള പ്രവര്‍ത്തകനായി അദ്ദേഹം നിങ്ങളുടെ മുന്നിലിരിക്കുകയാണ് എന്നും മോദി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ലൈവായി സംവദിക്കുന്ന എന്റെ ബൂത്ത് ഏറ്റവും ശക്തം എന്ന പരിപാടിയിലാണ് കേരള സര്‍ക്കാരിനെതിരെ നരേന്ദ്ര മോദി രംഗത്ത് വന്നത്.
പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്ര പ്രദേശിന്റെ ചുമതലയുളള നേതാവാണ് വി മുരളീധരന്‍. ഭീഷണികള്‍ക്ക് വഴങ്ങാത്തവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍. ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് ആക്രമണത്തിന് ബിജെപിയെ തളര്‍ത്താന്‍ സാധിച്ചില്ലെന്നും അവിടെ പൂജ്യത്തില്‍ നിന്നാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. ജനമനസ്സില്‍ ഇടംപിടിക്കാനാവാത്ത രാഷ്ട്രീയക്കാര്‍ അക്രമത്തിന്റെ വഴി സ്വീകരിച്ചിരിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.