സിലിക്കൺ വാലി സിൻ വാലിയായി.. ബംഗളൂരുവിനെ ചൊല്ലി മോദിയും രാഹുലും ഏറ്റുമുട്ടുന്നു..
ബെംഗളൂരു; മെയ് 12 ന് നടക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രചരണ തിരക്കിലാണ് ഇരുപാര്‍ട്ടികളും. ഒരുവശത്ത് മോദിയുടേയും അമിത്ഷായുടേയും നേതൃത്വത്തില്‍ റാലികളും മറ്റുമായി ബിജെപിയുടെ പ്രചരണം നടക്കുമ്പോള്‍ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെയാണ് ആശ്രയിക്കുന്നത്.കര്‍ണാടകയുടെ തലസ്ഥാനമായ സിലിക്കണ്‍ വാലി ബംഗളൂരു നഗത്തെ ചൊല്ലിയാണ് ഇപ്പോള്‍ ഇരുപാര്‍ട്ടികളുടേയും വാദപ്രതിവാദങ്ങള്‍.കോണ്‍ഗ്രസ് ഭരണത്തില്‍ ബെംഗളൂരു കുറ്റകൃത്യങ്ങളുടെ നഗരമായി മാറികൊണ്ടിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് വാദമുഖങ്ങള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍ മാലിന്യ നഗരമെന്ന പ്രയോഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിനെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു.നിര്‍മ്മിക്കപ്പെട്ട നുണകള്‍ സ്വാഭാവികമായും താങ്കളെത്തേടിയെത്തും, എന്നാല്‍ നിങ്ങള്‍ക്ക് നഗരങ്ങള്‍ നിര്‍മ്മിക്കുക വളരെ ബുദ്ധിമുട്ടാണ് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ പറയുന്നു. ട്വീറ്ററിലൂടയാണ് രാഹുല്‍ മോദിയ്‌ക്കെതിരെ തിരിഞ്ഞത്.ബെംഗളൂരു മനോഹാരിതയുടേയും, കുലീന സ്വഭാവമുള്ളവരുടേയും നഗരമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണം നഗരസ്വഭാവത്തെ നശിപ്പിച്ചു.
ഇതാണ് സിദ്ദരാമയ്യയുടെ അഞ്ച് വര്ഷത്തെ ഭരണംകൊണ്ട് ബെംഗളൂരു നിവാസികള്‍ക്കു ലഭിച്ച സമ്മാനമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനെ അപലപിച്ചു നടത്തിയ പ്രസംഗത്തില്‍ രാഹുല്‍മോദിയെ നുണയന്‍ എന്ന് വിളിക്കുകയും ചെയ്തു.ഉദ്യാനങ്ങളുടെ നഗരമെന്നാണ് ബെംഗളൂരു അറിയപ്പെടുന്നത്. രാജ്യത്തിന്റെ അഭിമാനമാണ് ഈ നഗരം. അതിനെ മാലിന്യങ്ങളുടെ നഗരം എന്ന് വിശേഷിപ്പിച്ചത് അപമാനമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
നഗര വികസനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ ചിലവഴിച്ച പണത്തിന്റെയും യുപിഎ സര്‍ക്കാര്‍ ചിലവഴിച്ച പണത്തിന്റെയും ചാര്‍ട്ടും അദ്ദേഹം ട്വീറ്ററില്‍ പങ്ക് വച്ചു. ഏതായാലും നഗരത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ കനക്കുകയാണ്. തിരഞ്ഞെടുപ്പ് ചൂട് ശരിക്കും ഉദ്യാനനഗരിയെ പുകയ്ക്കുന്നു. ബെംഗളൂരുവിലെ കെങ്കേരിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിദ്ധരാമയ്യ ഭരണത്തെ രൂക്ഷമായ ഭാഷയിലാണ് മോദി വിമര്‍ശിച്ചത്. ഇന്ത്യയുടെ സിലിക്കണ്‍ വാലിയായിരുന്ന ബെംഗളൂരു സിദ്ധരാമയ്യയുടെ ഭരണത്തില്‍ സിന്‍ വാലിയായെന്നും കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.