രാജ്യ വികസനത്തിന് തടസ്സമായിരുന്ന യുപി ഇന്ന് വികസനത്തെ നയിക്കുന്നു, പ്രചാരണത്തിന് തുടക്കമിട്ട് മോദി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജാ മഹേന്ദ്ര പ്രതാപ് സിംഗ് യൂണിവേഴ്‌സിറ്റിക്ക് തറക്കല്ലിടാന്‍ സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. യുപിക്ക് ഇന്ന് വലിയൊരു ദിവസമാണെന്നും മോദി പറഞ്ഞു. രാധാ അഷ്ടമി ദിനമായത് കൊണ്ട് കൂടുതല്‍ വിശുദ്ധമാണ് ഇന്ന്. മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ അഭാവം ഇന്ന് ശരിക്കും അറിയുന്നുണ്ട്. ഈ യൂണിവേഴ്‌സിറ്റിയുടെ വികസനത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് കല്യാണ്‍ സിംഗാവുമെന്നും മോദി പറഞ്ഞു. ജാട്ട് വിഭാഗത്തിലെ വലിയ ഐക്കണാണ് രാജാ മഹേന്ദ്ര പ്രതാപ് സിംഗ്. അദ്ദേഹത്തിന്റെ പേരിലാണ് ഈ യൂണിവേഴ്‌സിറ്റി സാധ്യമായിരിക്കുന്നത്.

ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരുന്നതിനായി സഹായിച്ച അറിയപ്പെടാത്ത നായകരെ രാജ്യം ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. അവരെ നമ്മള്‍ മറന്നുപോയിരുന്നു. ഇത് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ വര്‍ഷമാണ്. 20ാം നൂറ്റാണ്ടില്‍ സംഭവിച്ച ആ തെറ്റ് നമുക്ക് 21ാം നൂറ്റാണ്ടില്‍ തിരുത്തണമെന്നും മോദി പറഞ്ഞു. അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി മോഡലിനെയും പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. വികസനങ്ങളുടെ മുന്‍നിരയില്‍ ഇന്ന് ഉത്തര്‍പ്രദേശ് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എനിക്ക് ഏറ്റവും സംതൃപ്തി തരുന്ന കാര്യം യോഗിക്ക് കീഴില്‍ യുപി എത്രത്തോളം മുന്നോട്ട് പോയി എന്നതാണ്.
രാജ്യത്തിന്റെ വികസനത്തിന് തടസ്സമാണെന്ന് ഒരിക്കല്‍ പറഞ്ഞിരുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ ഇന്ന് രാജ്യ വികസനത്തെ തന്നെ അവരാണ് നയിക്കുന്നത്. അത് സംതൃപ്തിയാണ് നല്‍കുന്നത്. ഡബിള്‍ എഞ്ചില്‍ സര്‍ക്കാരിന്റെ ഇരട്ട ആനുകൂല്യങ്ങളാണ് യുപിയില്‍ ലഭിക്കുന്നത്. അത് സംസ്ഥാനങ്ങളില്‍ തന്നെ തിളങ്ങുന്ന ഉദാഹരണമാണ്. അതേസമയം പ്രതിരോധ ഇടനാഴിയെ കുറിച്ചും മോദി സംസാരിച്ചു. ഇതും മോദി ഉദ്ഘാടനം ചെയ്യുന്നവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താന്‍ പോവുകയാണ്. അതാണ് ഈ ഇടനാഴിയുടെ ലക്ഷ്യം. മുമ്പ് നമ്മള്‍ ആയുധങ്ങള്‍ ഇറക്കുമതി മാത്രം ചെയ്യുന്ന രാജ്യമായിരുന്നുവെന്നും മോദി പറഞ്ഞു.
അലിഗഡ് നഗരം ഇന്ന് രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനായുള്ള കാര്യങ്ങളാണ് സംഭാവന ചെയ്യുന്നതെന്ന് മോദി പറഞ്ഞു. അവിടെയും പ്രതിരോധ ഇടനാഴയുണ്ട്. ലഖ്‌നൗവിലെ പ്രതിരോധ സ്ഥാപനത്തില്‍ ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ 9000 കോടി രൂപ അനുവദിക്കുകയും ചെയ്തു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെയും ഇത്തവണ മോദി വെറുതെ വിട്ടില്ല. ബിജെപിക്ക് മുമ്പ് അധികാരത്തില്‍ ഇരുന്നവര്‍ നടത്തിയ അഴിമതി ഒരിക്കലും ജനങ്ങള്‍ മറക്കില്ല. എസ്പിയുടെ ഭരണത്തില്‍ നിയമവും നീതിയും യുപിയില്‍ ഇല്ലായിരുന്നു. യോഗി വന്നതോടെ എന്തെങ്കിലുമൊരു കുറ്റകൃത്യം നടത്താന്‍ ക്രിമിനലുകള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട അവസ്ഥ വന്നുവെന്നും മോദി പറഞ്ഞു.
അതേസമയം മോദിയുടെ വരവോടെ ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സജീവമായി ഇറങ്ങുകയാണ്. നിലവില്‍ അവര്‍ക്ക് തന്നെ രണ്ടാമതും അധികാരത്തില്‍ എത്താനുള്ള സാധ്യത. 2017ല്‍ തീവ്ര ദേശീയതയായിരുന്നു ബിജെപിയുടെ പ്രചാരണായുധം. പാകിസ്താനിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കം പ്രചാരണത്തില്‍ സജീവമായി വന്നിരുന്നു. ബിജെപിക്ക് 300 സീറ്റിന് മുകളിലാണ് അഞ്ച് വര്‍ഷം മുമ്പ് നേടാനായത്. പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റം ബിജെപിക്ക് തന്നെയായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. കൊവിഡ് പ്രതിസന്ധിയൊക്കെ തിരിച്ചടിയാവുമെന്നും കരുതുന്നുണ്ട്.
Recommended Video
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്പി നേട്ടമുണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ ബിജെപിയെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ സര്‍വേയില്‍ യോഗി ഇപ്പോഴും പോപ്പുലറായ മുഖ്യമന്ത്രിയാണെന്നാണ് കണ്ടെത്തല്‍. എസ്പി മാത്രമാണ് സ്ഥിതി മെച്ചപ്പെടുത്തിയത്. കോണ്‍ഗ്രസും ബിഎസ്പിയും തകരുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ വന്ന സര്‍വേകളിലെല്ലാം യുപിയില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. നേരത്തെ യോഗി മാറ്റണമെന്ന് എംഎല്‍എമാരില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് ആ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.












Click it and Unblock the Notifications