നീരവിന്റെ തട്ടിപ്പ് നേരത്തെ അറിഞ്ഞു എന്നിട്ടും നടപടി ഇല്ല, പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടിയില്ല?
കേസ് അവസാനിപ്പിച്ചു എന്ന മറുപടി വ്യക്തിപരമായി തന്നെ വിഷമിപ്പിച്ചെന്ന് ഹരിപ്രസാദ് പറയുന്നു.
ദില്ലി:വജ്ര വ്യാപാരി നീരവ് മോദിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമാകവേ കുരുക്കില്‍ പെട്ട് മോദി സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നീരവിന്റെ അമ്മാവനും സാമ്പത്തിക തട്ടിപ്പില്‍ കൂട്ടാളിയുമായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് നടത്തിയ തട്ടിപ്പിനെ കുറിച്ച് അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ ഹരിപ്രസാദ് നേരത്തെ പരാതി നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്.
സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ തമ്മിലടിയും വെടിവെപ്പും,17കാരന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്
നീരവിനെ കുടുക്കാൻ ഇന്റർപോൾ വലവീശും!! അറസ്റ്റ് ആവശ്യപ്പെട്ട് സിബിഐ, അമേരിക്കയിലെന്ന് സ്ഥിരീകരണം!!
അതേസമയം തട്ടിപ്പ് നടക്കുന്നത് നേരത്തെ അറിഞ്ഞിട്ടും മിണ്ടാതിരുന്ന നടപടി ഭരണതലത്തില്‍ വന്‍ വിവാദമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കാലത്താണ് അഴിമതികള്‍ നടന്നതെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും ഇത് കനത്ത തിരിച്ചടിയാണ്. വരും ദിവസങ്ങളില്‍ വിഷയത്തെ പ്രതിരോധിക്കാനും ബിജെപി ബുദ്ധിമുട്ടും.
സാമ്പത്തിക കുംഭകോണം
2016 ജൂലായിലാണ് ഹരിപ്രസാദ് പിഎംഒയ്ക്ക് കത്തയച്ചത്. മുംബൈ ആസ്ഥാനമായുള്ള സ്ഥാപനം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് കത്തില്‍ പ്രത്യേകം പറയുന്നുണ്ട്. ഗീതാജ്ഞലി ജെംസ് ചെയര്‍മാന്‍ മെഹുല്‍ ചോക്‌സിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കത്തിലുണ്ട്. ഇത് സാമ്പത്തിക കുംഭകോണമായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്.
കത്ത് ആര്‍ഒസിയിലേക്ക്
പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കത്ത് മഹാരാഷ്ട്ര രജിസ്ട്രാര്‍ ഓഫ് കമ്പനീസിലേക്ക് കൈമാറുകയായിരുന്നു. എന്നാല്‍ അവര്‍ ഇത് സംബന്ധിച്ച് കേസ് പരിഗണിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ അലസ സമീപനമാണ് സ്വീകരിച്ചത്. പിന്നീടും പിഎംഒയ്ക്ക് ഇതേ കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. പകരം മഹാരാഷ്ട്ര രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്ന് നിങ്ങളുടെ കേസ് അവസാനിപ്പിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്.
തന്നെയും പറ്റിച്ചു
കേസ് അവസാനിപ്പിച്ചു എന്ന മറുപടി വ്യക്തിപരമായി തന്നെ വിഷമിപ്പിച്ചെന്ന് ഹരിപ്രസാദ് പറയുന്നു. ഇയാള്‍ തന്റെ കൈയ്യില്‍ നിന്ന് 13 കോടിയുടെ ഇടപാടില്‍ തന്നെ വഞ്ചിച്ചതായി ഹരിപ്രസാദ് പറഞ്ഞു. ഗീതാജ്ഞലി ജെംസിന്റെ ബംഗളൂരുവിലെ ശാഖ താനായിരുന്നു നടത്തികൊണ്ടിരുന്നത്. കെട്ടിടത്തിന്റെ വാടക അടക്കം മാസം 10 ലക്ഷം തരാമെന്നായിരുന്നു കരാറെന്നും ഇത് മെഹുല്‍ ചോക്‌സി തെറ്റിച്ചതായും ഹരിപ്രസാദ് പറഞ്ഞു.
സിബിഐക്ക് പരാതി
10 കോടി മെഹുല്‍ ചോക്‌സിയുടെ സ്ഥാപനത്തില്‍ ഹരിപ്രസാദിന് നിക്ഷേപമുണ്ട്. ഇത് ഇയാള്‍ തിരിച്ചുതരാത്തതിനെ തുടര്‍ന്ന് ബംഗളൂരു പോലീസ് സ്‌റ്റേഷനില്‍ ഹരിപ്രസാദ് പരാതി നല്‍കിയിരുന്നു. പിന്നീട് ഈ കേസ് സിബിഐയുടെ കൈവശം എത്തുകയായിരുന്നു. അതേസമയം ആരോപണത്തോട് പ്രതികരിക്കാന്‍ ചോക്‌സി തയ്യാറായിട്ടില്ല.
തട്ടിപ്പ് എന്‍ഡിഎയുടെ കാലത്ത്
നീരവ് മോദിയുടെ തട്ടിപ്പുകള്‍ ഭൂരിഭാഗവും നടന്ന് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് സിബിഐ രേഖകള്‍ പറയുന്നു. പ്രധാനമായും 2017-18 വര്‍ഷങ്ങളിലാണ് മുഖ്യ തട്ടിപ്പുകള്‍ അരങ്ങേറിയത്. അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കിലെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്കിലെ മുന്‍ ഡെപ്യൂട്ടി മാനേജര്‍, നീരവിന്റെ കമ്പനിയിലെ ഉദ്യോസ്ഥന്‍ എന്നിവരും അറസ്റ്റിലായവരിലുണ്ട്.
ഇന്റര്‍പോള്‍ സഹായം
നീരവിനെ പിടിക്കാനായി നാടുനീളെ വല വീശിയിരിക്കുകയാണ് സിബിഐ. അതിനായി ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്. നീരവ് മോദിയുടെ പാസ്‌പോര്‍ട്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മെഹുല്‍ ചോക്‌സിയുടെ റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ സ്ഥാപനങ്ങളിലടക്കം സിബിഐ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലാണ് മോദി ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.