നിലപാട് കടുപ്പിച്ച് ഇന്ത്യ; സൗഹൃദരാഷ്ട്ര പദവി പിൻവലിച്ചു, പാകിസ്ഥാനെ ഒറ്റപ്പെടുത്തും
ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി തുടങ്ങി. രാജ്യാന്തരതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. ആദ്യപടിയായി പാകിസ്ഥാനുള്ള സൗഹൃദ രാഷ്ട്ര പദവി ( മോസ്റ്റ് ഫേവേർഡ് നേഷൻ- എം എഫ് എൻ) ഇന്ത്യ പിൻവലിച്ചു. ഇതോടെ വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്കുള്ള വ്യാപാര ബന്ധങ്ങൾ അവസാനിപ്പിക്കുന്നതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു.
1996ലാണ് ഇന്ത്യ പാകിസ്ഥാന് സൗഹൃദരാഷ്ട്ര പദവി നൽകുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പുൽവാമയിൽ തെറ്റ് ചെയ്തവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി മുന്നറിയിപ്പ് നൽകി.
എംഎൻഎഫ് പദവിയുള്ളതിനാൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ പാകിസ്ഥാന് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾ പ്രകാരമാണ് എംഎഫ്എൻ പദവി നൽകുന്നത്.
മകനെ രാജ്യത്തിന് ബലി നല്‍കി; അടുത്തവനേയും അയക്കും, പക്ഷെ പാകിസ്താന് തിരിച്ചടി നല്‍കണം, തളരാതെ രത്തന്
ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം സുഗമമാക്കാനും തീരുവ കുറയ്ക്കാനും എംഎഫ്എൻ പദവി ലഭിക്കുന്ന വഴി സാധിക്കും. എന്നാൽ എംഎഫ്എൻ പിൻവലിച്ചതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഇനി ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും വർദ്ധിച്ച കസ്റ്റംസ് തീരുവ ഈടാക്കാം. മറ്റ് ഇളവുകളും ഇതോടെ ഇല്ലാതായി. ലോകാ വ്യാപാര സംഘടനയുണ്ടായി ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഇന്ത്യ പാകിസ്ഥാന് എംഎഫ്എൻ പദവി നൽകിയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഇതുവരെ എംഎഫ്എൻ പദവി നൽകാൻ പാകിസ്ഥാൻ തയാറായിട്ടില്ല.
പുൽവാമയിൽ 39 ജവാന്മാരുടെ ജീവനടുത്ത ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് എംഎഫ്എൻ പദവി ഇന്ത്യ എടുത്ത് മാറ്റിയത്. അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ എല്ലാ നീക്കങ്ങളും നടത്തുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി
തിരിച്ചടിക്ക് ഒരുക്കം; പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി, തിരക്കിട്ട ചർച്ചകൾ