മമത കളത്തിലിറങ്ങി, പിന്നാലെ ഒവൈസിയുടെ പാര്‍ട്ടിയില്‍ ചോര്‍ച്ച, പ്രമുഖന്‍ തൃണമൂലില്‍, ബിജെപിക്കും പണി
കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി മമതാ ബാനര്‍ജി. ഇടവും വലവും വെല്ലുവിളികള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മമത നേരിട്ടെത്തിയത്. പിന്നാലെ തന്നെ അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയില്‍ നിന്ന് പ്രമുഖ നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒവൈസിക്ക് അപ്രതീക്ഷിത തിരിച്ചടിയാണിത്. അതേസമയം ബിജെപിക്കെതിരെ പുതിയൊരു പോര്‍മുഖം കൂടി തുറന്നിരിക്കുകയാണ് മമത. അമിത് ഷായെ അവര്‍ തുറന്ന് കാട്ടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

ബംഗാളിലേക്ക് വരരുത്
മജ്‌ലിസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ഷെയ്ഖ് അന്‍വര്‍ ഹുസൈന്‍ പാഷയാണ് തൃണമൂലില്‍ ചേര്‍ന്നത്. ഒവൈസി ദയവ് ചെയ്ത് ബംഗാളിലേക്ക് വരരുതെന്നും പാഷ ആവശ്യപ്പെട്ടു. ഒവൈസി ബംഗാളിലെത്തിയാല്‍ ജനങ്ങള്‍ തന്നെ അദ്ദേഹത്തെ തള്ളും. വര്‍ഗീയ രാഷ്ട്രീയമാണ് ഒവൈസി കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് സഹായം ചെയ്യുന്നതാണ് ഒവൈസിയുടെ രാഷ്ട്രീയം. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അത് എല്ലാവരും കണ്ടതാണ്. അവരുടെ വര്‍ഗീയ രാഷ്ട്രീയം കൊണ്ട് എന്താണ് ആ പാര്‍ട്ടിക്കുണ്ടാവുന്ന നേട്ടമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.

ബംഗാളില്‍ അത് അപകടകരം
ബംഗാളിനെ പോലൊരു സംസ്ഥാനത്ത് മജ്‌ലിസ് പാര്‍ട്ടിയുടെ സാന്നിധ്യം വലിയ അപകടമുണ്ടാക്കും. ബീഹാര്‍ മോഡല്‍ ബംഗാളില്‍ നടപ്പായാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ബംഗാള്‍ നേരിടേണ്ടി വരും. കാരണം 30 ശതമാനം മുസ്ലീങ്ങള്‍ ഇവിടെയുണ്ട്. ബംഗാളില്‍ എല്ലാ മതക്കാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ മതത്തിന്റെ പേരിലുള്ള വിഭജനത്തിന് ശ്രമിക്കുന്നവരുണ്ട്. ബീഹാറിലെ അതേ ശക്തി ബംഗാളില്‍ വര്‍ഗീയ വിഷം പരത്താന്‍ ശ്രമിക്കുകയാണെന്നും പാഷ ആരോപിച്ചു.

മമതയാണ് രക്ഷക
മമതാ ബാനര്‍ജി മുസ്ലീങ്ങളുടെ രക്ഷകയാണ്. പൗരത്വ നിയമത്തിനെതിരെയും എന്‍ആര്‍സിക്കെതിരെയും അവരാണ് ശബ്ദമുയര്‍ത്തിയത്. പ്രീണന രാഷ്ട്രീയം നടത്തുന്നു എന്നത് നുണയാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും മതേതര സ്വഭാവമുള്ള നേതാവിനെ കണ്ടിട്ടില്ലെന്ന് പാഷ പറയുന്നു. ഞങ്ങള്‍ മജ്‌ലിസ് പാര്‍ട്ടി വിട്ട് തൃണമൂലിലെത്തിയത് മമത കാരണമാണ്. അവര്‍ക്ക് മാത്രമേ ബിജെപിയെ തടയാനാവൂ. മമതയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നും പാഷ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് സഖ്യമാവാം
മമതയുമായി തിരഞ്ഞെടുപ്പ് സഖ്യമാവാമെന്ന് നേരത്തെ ഒവൈസി പറഞ്ഞിരുന്നു. ബിജെപിയെ സഹായിക്കാന്‍ തങ്ങളും സഹായിക്കാമെന്നായിരുന്നു ഒവൈസിയുടെ വാഗ്ദാനം. ബീഹാറില്‍ അഞ്ച് സീറ്റ് നേടിയതിന് പിന്നാലെയായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ മമത ഇതിനെ തള്ളി. പുറത്തുനിന്നുള്ള ചില നേതാക്കള്‍ ജനങ്ങളെ അപമാനിക്കാനും തീവ്രവാദവത്കരിക്കാനും വരുന്നുണ്ട്. ഇത്തരം പുറം സംസ്ഥാനക്കാരെ നമ്മള്‍ ചെറുക്കണമെന്നും മമത ആവശ്യപ്പെട്ടു. ബീഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിച്ചത് കൊണ്ട് ഒവൈസി അടുത്ത നീക്കം വളരെ സൂക്ഷിച്ചാണ് നടത്തുന്നത്.

ബങ്കുരയില്‍ തിരിച്ചടി
ബങ്കുരയിലും സമീപ ജില്ലകളില്‍ വമ്പന്‍ പദ്ധതികളാണ് മമത പ്രഖ്യാപിച്ചത്. നേരത്തെ അമിത് ഷാ ഇവിടെ എത്തി ആദിവാസി വീടുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ ഇത് നുണയാണെന്നും, പുറത്ത് നിന്നുള്ള ഭക്ഷണമാണ് അമിത് ഷാ കഴിച്ചതെന്നും മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പണം തട്ടിയെടുത്ത് വെറും ചെറിയൊരു ശതമാനമാണ് തിരിച്ചുതരുന്നതെന്നും, തൊഴിലില്ലായ്മ തന്റെ സര്‍ക്കാര്‍ കുറച്ച് വരികയാണെന്നും മമത പറഞ്ഞു. എന്നാല്‍ കേന്ദ്രത്തിന് കീഴില്‍ രാജ്യത്തെ തൊഴിലില്ലായ്മ 49 ശതമാനം വര്‍ധിച്ചെന്നും അവര്‍ പറഞ്ഞു.
Recommended Video

മുസ്ലീം കോട്ടകളില്‍ ഇളകുമോ?
മുസ്ലീം കോട്ടകളില്‍ ഇത്തവണ മമത വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഒവൈസി വരുന്നത് വലിയ പോരാട്ടത്തിന് വഴിയൊരുക്കും. സിപിഎം മുസ്ലീം മേഖലകളില്‍ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മും മജ്‌ലിസ് പാര്‍ട്ടിയും ന്യൂനപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇവരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡിസംബര്‍ 18ന് പ്രത്യേക പരിപാടികള്‍ തന്നെ രണ്ട് പാര്‍ട്ടികളും പ്ലാന്‍ ചെയ്തിട്ടുണ്ട്. മാല്‍ഡ, മുര്‍ഷിദാബാദ്, നോര്‍ത്ത് ദിനജ്പൂര്‍ എന്നിവയാണ് മജ്‌ലിസ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 2016ല്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ഈ മേഖലയിലെ 76 സീറ്റില്‍ 34 എണ്ണം നേടിയിരുന്നു.












Click it and Unblock the Notifications