ഗർഭിണികൾക്കും കൊവിഡ് വാക്സിൻ സ്വീകരിക്കാം: മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രാലയം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനിടെ നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷന് അർഹതയുണ്ടെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അറിയിപ്പ്. രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ (എൻടിജിഐ) ശുപാർശകൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
ഇതോടെ "ഗർഭിണികൾക്ക് ഇപ്പോൾ കോവിനിൽ രജിസ്റ്റർ ചെയ്തോ കോവിഡ് വാക്സിനേഷൻ സെന്ററിലേക്ക് നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, മെഡിക്കൽ ഓഫീസർമാർക്കും എഫ്എൽഡബ്ല്യുകൾക്കുമുള്ള കൗൺസിലിംഗ് കിറ്റ്, പൊതുജനങ്ങൾക്കുള്ള ഐഇസി മെറ്റീരിയലുകൾ എന്നിവ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ഗർഭിണികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വാക്സിൻ സ്വീകരിക്കാം. ഗർഭിണികളായ സ്ത്രീകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കും.

പ്രതിരോധ കുത്തിവയ്പ്പ് എങ്ങനെ
ഗർഭിണികൾക്ക് കോവിനിൽ രജിസ്റ്റർ ചെയ്തോ സർക്കാർ അല്ലെങ്കിൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രത്തിൽ അല്ലെങ്കിൽ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്ക് ഇൻ രജിസ്ട്രേഷൻ വഴിയോ വാക്സിനേഷൻ ലഭിക്കും. കൊവിഡ് വാക്സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാകുമെന്നതിനാൽ വാക്സിൻ നൽകണമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാമത്തെ തരംഗത്തിൽ ഗർഭിണികളെയും പ്രസവ ശേഷമുള്ള സ്ത്രീകളെയും കൂടുതൽ ബാധിച്ചതായി ഐസിഎംആർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ഈ വർഷം മരണ സംഖ്യയും രോഗലക്ഷണങ്ങളുള്ള കേസുകളും വളരെയധികമാണ്.












Click it and Unblock the Notifications