സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 19 രൂപ കൂടി, 5 മാസത്തിനിടെ വർദ്ധിച്ചത് 139 രൂപ
ദില്ലി: രാജ്യത്ത് പാചകവാതക വില വീണ്ടും ഉയർന്നു. സബ്സിഡിയില്ലാത്ത പാചകവാതക സിലണ്ടറിന് 19 രൂപ വർദ്ധിപ്പിച്ചു. തുടർച്ചയായ അഞ്ചാം മാസമാണ് പാചകവാതക വില വർദ്ധിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക.
വില വർദ്ധിച്ചതോടെ ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് ദില്ലിയിൽ 714 രൂപയും മുംബൈയിൽ 684.50 രൂപയുമായി . ഡിസംബർ മാസത്തിൽ ദില്ലിയിൽ 695 രൂപയും
മുംബൈയിൽ 665 രൂപയുമായിരുന്നു പാചകവാതക വില.
സെപ്റ്റംബർ മുതലുള്ള 5 മാസത്തിനിടെ സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 139.5 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന്റെ വില 28 രൂപ വർദ്ധിച്ച് 1241 രൂപയായിട്ടുണ്ട്. ഒരു വർഷം 12 സബ്സിഡി സിലണ്ടറാണ് ലഭിക്കുക. ഇതിൽ കൂടുതൽ വാങ്ങുന്ന സിലിണ്ടറുകൾ സബ്സിഡി നിരക്കിൽ ലഭ്യമാകില്ല.

അതേ സമയം വിമാന ഇന്ധനത്തിന് 2.6 ശതമാനം വില വർദ്ധനയും ഉണ്ടായിട്ടുണ്ട്. ഏവിയേഷൻ ടർബൈൻ ഫ്യുവൽ വില ഒരു കിലോലിറ്ററിന് 1637. 25 രൂപ വർദ്ധിച്ച് 64,323.76 രൂപയായിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിലിൽ വില ഉയർന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിശദീകരണം












Click it and Unblock the Notifications