ജനത്തെ കൊള്ളയടിക്കുക മാത്രമാണ് മുൻ യുപി സർക്കാരുകൾ ചെയ്തതെന്ന് പ്രധാനമന്ത്രി
ദില്ലി; യു പിയിൽ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ അധികാരത്തിലിരുന്നവർക്ക് വിശ്വാസത്തിലോ ജനങ്ങളുടെ ആവശ്യങ്ങളിലോ താൽപ്പര്യമുണ്ടായിരുന്നില്ലെന്നും സംസ്ഥാനത്തെ കൊള്ളയടിക്കുക മാത്രമായിരുന്നു അവരുടെ അജണ്ടയെന്നും മോദി പറഞ്ഞു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലെ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.

നേരത്തെ അധികാരത്തിലിരുന്നവർ വിശ്വാസത്തെക്കുറിച്ചോ നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചോ ആയിരുന്നില്ല ആലോചിച്ചത്. കൊള്ളയടിക്കുക മാത്രമായിരുന്നു അവരുടെ അജണ്ട. പണത്തിന്റെയും ശക്തിയുടേയും ജാതീയതയുടെയും വർഗീയതയുടെയും പേരിൽ ചിലർ എത്ര രാഷ്ട്രീയം നടത്തിയാലും പൊതുസമൂഹത്തിന്റെ സ്‌നേഹം ലഭിക്കില്ലെന്ന് യുപിയിലെ ജനങ്ങൾ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
തങ്ങളുടെ സേവകനായി അവരെ സേവിക്കുന്നവർക്കൊപ്പമാണ് ജനങ്ങളുടെ അനുഗ്രഹമെന്നും മോദി പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തന്റെ സ്വപ്‌നത്തിൽ ശ്രീകൃഷ്ണനെ കണ്ടെന്ന അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനയ്‌ക്കെതിരേയും മോദി രംഗത്തെത്തി. ബിജെപിക്കുള്ള വലിയ പിന്തുണക്ക് സാക്ഷിയായ ആളുകൾ ഇപ്പോൾ അവരുടെ സ്വപ്നങ്ങളിൽ ശ്രീകൃഷ്ണനെ കാണുകയാണെന്നായിരുന്നു മോദിയുടെ വാക്കുകൾ.
ബി ജെ പി സർക്കാരിന് കീഴിൽ ദളിതർ, ചൂഷിതർ, അധഃസ്ഥിതർ, പാവപ്പെട്ടവരോ സ്ത്രീകളോ, വ്യവസായികളോ ആകട്ടെ, എല്ലാവർക്കും ഓരോ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് യു പി ആഗ്രഹിക്കുന്നത് - ഒരിക്കൽ കൂടി കാര്യക്ഷമമായ യോഗി സർക്കാർ ഇവിടെ ഉണ്ടാകണമെന്ന്,നരേന്ദ്ര മോദി പറഞ്ഞു.
കൊവിഡ് ഉത്തർപ്രദേശിലെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തി. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ വീണ്ടെടുക്കലിന്റെ പാതയിൽ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി സർക്കാർ വീണ്ടും രൂപീകരിച്ചാൽ പാവപ്പെട്ടവർക്ക് വീട് നൽകുന്ന ജോലി വേഗത്തിലാകും. കൊറോണയുടെ പ്രതിസന്ധി വന്നില്ലായിരുന്നുവെങ്കിൽ, യോഗിജി ഈ രണ്ട് വർഷത്തിനുള്ളിൽ അത്തരം നിരവധി ജോലികൾ ചെയ്യുമായിരുന്നു. എന്നാൽ ഈ രണ്ട് വർഷത്തിനിടെ സർക്കാരിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാരിന്റെ അധികാരം ഉപയോഗിക്കേണ്ടി വന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ തടസ്സങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ, 2017 മുതൽ യോഗിജി പ്രവർത്തനം ആരംഭിച്ച രീതിയിൽ കാര്യങ്ങൾ നടന്നിരുന്നുവെങ്കിൽ ഉത്തർപ്രദേശ് മറ്റേതെങ്കിലും തലത്തിൽ എത്തുമായിരുന്നുവെന്നും മോദി പറഞ്ഞു. 7 ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications